ന്യൂഡൽഹി: രാജ്യത്തെ റെയിൽ ഗതാഗതം ഏറ്റവും മികവുറ്റതാക്കാനുള്ള ശ്രമങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ. ദീർഘ ദൂരം സർവ്വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകൾക്ക് പിന്നാലെ ഹ്രസ്വ ദൂരം സർവ്വീസ് നടത്തുന്ന ട്രെയിനുകൾ ആരംഭിക്കാനാണ് തീരുമാനം. മെട്രോയുടെ മാതൃകയിൽ സർവ്വീസ് നടത്തുന്ന ഈ തീവണ്ടികൾ വന്ദേ മെട്രോ എന്നറിയപ്പെടും.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. വന്ദേഭാരതുമായി താരതമ്യം ചെയ്യുമ്പോൾ വന്ദേ മെട്രോകൾക്ക് വലിയ വ്യത്യാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദിവസം നാലോ അഞ്ച് തവണ സർവ്വീസ് നടത്തുന്ന രീതിയിലാകും വന്ദേ മെട്രോകൾ ആവിഷ്‌കരിക്കുക. 100 കിലോ മീറ്ററായിരിക്കും ദൂര പരിധി. ആളുകൾക്ക് യാത്രാ ചിലവ് താങ്ങാവുന്ന രീതിയിലാകും സർവ്വീസുകൾ. ഈ വർഷം ഡിസംബറോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സർവ്വീസുകൾ ആരംഭിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്ദേ മെട്രോ ട്രെയിനുകൾ നിർമ്മിക്കാൻ നിർദ്ദേശിച്ചത്. ഈ വർഷത്തിനുള്ളിൽ പൂർത്തീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്. വന്ദേഭാരത് തീവണ്ടികൾ വിജയകരമാക്കാൻ കേന്ദ്രത്തിന് സാധിച്ചു. സമാനരീതിയിൽ വന്ദേ മെട്രോകളും വിജയമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post