അയൽരാജ്യമായ ബംഗ്ലാദേശിൽ അപ്രതീക്ഷിതമായി അനുഭവപ്പെട്ട കടുത്ത ഇന്ധനക്ഷാമത്തെ തുടർന്ന് രാജ്യം ഗുരുതരമായ ഊർജ്ജ പ്രതിസന്ധിയിലേക്ക്. പ്രതിദിനം പത്ത് മണിക്കൂർ വരെ നീളുന്ന പവർകട്ടാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്നത്. കടുത്ത വൈദ്യുതിക്ഷാമം കാരണം കച്ചവട സ്ഥാപനങ്ങളും ഷോപ്പിംഗ് മാളുകളും രാത്രി വൈകും മുൻപ് തന്നെ നിർബന്ധമായും അടയ്ക്കണമെന്ന് സർക്കാർ കർശന ഉത്തരവിറക്കി. അടിയന്തിരമായി പ്രതിസന്ധി പരിഹരിക്കുന്നതിനായി ബംഗ്ലാദേശ് സർക്കാർ ഇന്ത്യയോട് കൂടുതൽ ഡീസൽ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.
വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ ഇന്ധനത്തിന്റെ, പ്രത്യേകിച്ച് പ്രകൃതിവാതകത്തിന്റെ (LNG) ലഭ്യതക്കുറവാണ് രാജ്യത്തെ വൻതോതിലുള്ള പവർകട്ടിലേക്ക് തള്ളിയിട്ടത്. കഴിഞ്ഞ മാസം അമേരിക്കൻ കമ്പനിയായ എക്‌സെലറേറ്റ് എനർജിയുടെ ഉടമസ്ഥതയിലുള്ള പ്രധാന എൽ.എൻ.ജി ടെർമിനലിലുണ്ടായ തീപിടുത്തമാണ് വിതരണ ശൃംഖലയെ ആദ്യം തകർത്തത്. ഇതിന് പിന്നാലെ കടലിൽ അനുഭവപ്പെട്ട മോശം കാലാവസ്ഥ കാരണം ഇന്ധനവുമായെത്തിയ രണ്ട് വലിയ എൽ.എൻ.ജി കപ്പലുകൾക്ക് ബംഗ്ലാദേശ് ടെർമിനലുകളിൽ അടുക്കാനോ ഇന്ധനം ഇറക്കാനോ സാധിക്കാതെ പോയി. ഇത് ഗ്യാസ് അധിഷ്ഠിത വൈദ്യുതി നിലയങ്ങളുടെ പ്രവർത്തനം താറുമാറാക്കുകയും ഒറ്റയടിക്ക് 1,500 മെഗാവാട്ടിലധികം വൈദ്യുതിയുടെ കുറവ് രാജ്യത്തുണ്ടാക്കുകയും ചെയ്തു.
വ്യാവസായിക ഉൽപ്പാദനത്തെയും സാധാരണക്കാരുടെ ജനജീവിതത്തെയും ഒരുപോലെ ബാധിച്ച ഈ ഊർജ്ജ ദുരന്തത്തിൽ നിന്ന് കരകയറാൻ അടിയന്തിരമായി ഇന്ത്യയിൽ നിന്ന് കൂടുതൽ ഡീസൽ ഇറക്കുമതി ചെയ്യാനാണ് ബംഗ്ലാദേശിന്റെ തീരുമാനം. നിലവിൽ ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദ പൈപ്പ് ലൈൻ വഴിയും റെയിൽ മാർഗ്ഗവും ഇന്ത്യ ഡീസൽ എത്തിച്ചു നൽകുന്നുണ്ട്. ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനും ബദൽ വൈദ്യുതി ഉൽപ്പാദന മാർഗ്ഗങ്ങൾക്കുമയി കൂടുതൽ ഇന്ധനം നൽകണമെന്ന് ബംഗ്ലാദേശ് ഊർജ്ജ മന്ത്രാലയം ഇന്ത്യൻ ഉദ്യോഗസ്ഥരോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചു. ഇതിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ധാക്ക.












