ന്യൂഡൽഹി: താൻ സത്യസന്ധനല്ലെങ്കിൽ ഈ ലോകത്തെ മറ്റാരും സത്യസന്ധരല്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മദ്യ നയ അഴിമതി കേസിൽ ചോദ്യം ചെയ്യലിനായി സിബിഐ ആസ്ഥാനത്തേക്ക് പുറപ്പെടാനിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപിയ്ക്ക് അഹംഭാവമാണെന്നും കെജ്രിവാൾ പ്രതികരിച്ചു.
തന്നെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുകയാണ് ബിജെപിയുടെ ആവശ്യം. ബിജെപി ആവശ്യപ്പെട്ടാൽ കേന്ദ്ര ഏജൻസികൾക്ക് അത് അനുസരിക്കാതെ വയ്യ. 30 വർഷത്തെ ബിജെപി ഭരണം ഗുജറാത്തിലെ സർക്കാർ സ്‌കൂളുകളുടെ അധ:പതനത്തിന് കാരണമായി. ഒരു സ്‌കൂളിനെ പോലും നല്ല നിലയിലാക്കാൻ സർക്കാരിന് കഴിഞ്ഞില്ല. എന്നാൽ ഡൽഹിയിൽ ആംആദ്മിയ്ക്ക് ഇതിന് കഴിഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ താൽക്കാലികമായി സർക്കാർ ക്ലാസ് റൂം തയ്യാറാക്കിയത് മാദ്ധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നുവെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
താൻ രാജ്യത്തിന് വേണ്ടി ജീവിക്കുന്നയാളാണ്. രാജ്യത്തിന് വേണ്ടി മരിക്കും. സിബിഐയും ഇഡിയും 100 തവണ വിളിപ്പിച്ചാലും നൂറ് തവണയും ഹാജരാകും. താൻ അഴിമതിക്കാരനാണെങ്കിൽ, ഈ ലോകത്ത് മറ്റാരും സത്യസന്ധരല്ലെന്നും കെജ്രിവാൾ വ്യക്തമാക്കി.
Discussion about this post