ന്യൂഡൽഹി : യൂത്ത് കോൺഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് ബിവി ശ്രീനിവാസിനെതിരെ പരാതി നൽകിയ അസം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അങ്കിത ദത്തയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ നടപടിയെന്നാരോപിച്ചാണ് ആറ് വർഷത്തേക്ക് അങ്കിതയെ പുറത്താക്കിയിരിക്കുന്നത്.
“പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് കോൺഗ്രസ് അധ്യക്ഷൻ, അസം പ്രദേശ് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഡോ. അങ്കിത ദത്തയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറ് വർഷത്തേക്ക് പുറത്താക്കിയിരിക്കുകയാണ്,” കോൺഗ്രസ് ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു.
രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രക്കിടെ സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണി, ലൈംഗിക ചുവയോടെയുള്ള സംസാരം എന്നിവ ശ്രീനിവാസിന്റെ ഭാഗത്ത് നിന്നും ഉണ്ടായി എന്നാണ് അങ്കിത പോലീസിൽ പരാതിപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ ശ്രീനിവാസനെതിരെ പോലീസ് കേസെടുത്തിരുന്നു.
ആറ് മാസമായി ഇയാൾ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. ശ്രീനിവാസ് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ തനിക്കെതിരെ പെരുമാറി. ഭീഷണിപ്പെടുത്തുകയും മോശമായ പദപ്രയോഗങ്ങൾ നടത്തുകയും ചെയ്തു. പാർട്ടിയുടെ നേതൃത്വത്തോട് പരാതിപ്പെട്ടാൽ തന്റെ കരിയർ നശിപ്പിക്കുമെന്ന് പറഞ്ഞ് അയാൾ കൈയിൽ പിടിച്ച് വലിക്കുകയും അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് പരാതിയിലുണ്ട്. ഇതിനെ കുറിച്ച് പാര്‍ട്ടി നേതൃത്വത്തോട് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും അങ്കിത പരാതിയിൽ പറഞ്ഞിരുന്നു.
Discussion about this post