ലഖ്നൗ: ജയപരാജയങ്ങൾ മാറിമറിഞ്ഞ ഐ പി എല്ലിലെ ലോ സ്കോറിംഗ് ത്രില്ലർ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം. 7 റൺസിനാണ് ഗുജറാത്ത് ലഖ്നൗവിനെ പരാജയപ്പെടുത്തിയത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്തിനെ കണിശതയാർന്ന ബൗളിംഗിലൂടെ ലഖ്നൗ 20 ഓവറിൽ 135/6 എന്ന സ്കോറിൽ ഒതുക്കി. എന്നാൽ ലഖ്നൗവിന്റെ ചേസിംഗ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 128 റൺസിൽ ഒതുങ്ങുകയായിരുന്നു.
4 ഓവറിൽ 16 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ക്രുണാൽ പാണ്ഡ്യയും 3 ഓവറിൽ 20 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ മാർക്കസ് സ്റ്റോയ്നിസും ചേർന്നാണ് ഗുജറാത്ത് ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടിയത്. നവീൻ ഉൾ ഹഖ് 4 ഓവറിൽ 19 റൺസിന് ഒരു വിക്കറ്റും അമിത് മിശ്ര 2 ഓവറിൽ 9 റൺസിന് ഒരു വിക്കറ്റും വീഴ്ത്തി.
66 റൺസ് നേടിയ ക്യാപ്ടൻ ഹർദ്ദിക് പാണ്ഡ്യയും 47 റൺസ് നേടിയ ഓപ്പണർ വൃദ്ധിമാൻ സാഹയുമാണ് ഗുജറാത്തിന്റെ പ്രധാന സ്കോറർമാർ.
മറുപടി ബാറ്റിംഗിൽ മികച്ച തുടക്കമാണ് ലഖ്നൗവിന് ലഭിച്ചത്. 15 ഓവറില്‍ 106-2 എന്ന ശക്തമായ നിലയിലായിരുന്ന അവർ 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 7 വിക്കറ്റിന് 128 റണ്‍സ് എന്ന സ്കോറിൽ ഒതുങ്ങുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റിൽ രാഹുൽ- മെയേഴ്സ് സഖ്യം 6.3 ഓവറിൽ ലഖ്നൗവിനെ 55 റൺസിൽ എത്തിച്ചു. രാഹുൽ 61 പന്തിൽ 68 റൺസും മെയേഴ്സ് 19 പന്തിൽ 24 റൺസും നേടി. എന്നാൽ 23 റൺസ് നേടിയ ക്രുണാൽ പാണ്ഡ്യ ഒഴികെ മറ്റ് ലഖ്നൗ ബാറ്റ്സ്മാന്മാർ എല്ലാം പരാജയമായി. പതിനാലാം ഓവർ മുതൽ അസാമാന്യമായ നിയന്ത്രണം പാലിച്ച് പന്തെറിഞ്ഞ ഗുജറാത്ത് ബൗളർമാർ അക്ഷരാർത്ഥത്തിൽ മത്സരം പിടിച്ചെടുക്കുകയായിരുന്നു.
4 ഓവറിൽ 18 റൺസിന് 2 വിക്കറ്റ് വീഴ്ത്തിയ നൂർ അഹമ്മദ്, 3 ഓവറിൽ 17 റൺസിന് 2 വിക്കറ്റ് വീഴ്ത്തിയ മോഹിത് ശർമ്മ എന്നിവർ ഗുജറാത്തിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. മോഹിത് ശർമ്മ എറിഞ്ഞ അവസാന ഓവറിൽ രാഹുൽ അടക്കം 4 ലഖ്നൗ ബാറ്റ്സ്മാന്മാരാണ് പുറത്തായത്. മത്സരത്തിന്റെ ടീമിന്റെ ടോപ് സ്കോറർ ആയെങ്കിലും, ഏറെ വിമർശനങ്ങൾക്ക് വിധേയമാക്കപ്പെടാൻ പോകുന്നതായിരിക്കും ലഖ്നൗ ക്യാപ്ടന്റെ ഇന്നത്തെ പ്രകടനം.
Discussion about this post