ലക്‌നൗ : പത്താം ക്ലാസ് ബോർഡ് പരീക്ഷയിലെ രാജ്യത്തിന്റെ ചരിത്രം തിരുത്തിയെഴുതി അയാൻ ഗുപ്ത. പത്താം ക്ലാസ് പരീക്ഷ ഡിസ്റ്റിംഗ്ഷനോട് പാസായിക്കൊണ്ടാണ് ഈ പത്ത് വയസുകാരൻ രാജ്യത്തെ ഞെട്ടിച്ചത്. നിയമം അനുസരിച്ച്, യുപി ബോർഡ് പത്താം പരീക്ഷ എഴുതാൻ വിദ്യാർത്ഥികൾക്ക് 14 വയസ്സ് പ്രായമുണ്ടായിരിക്കണം. എന്നാൽ അയാനെ പരീക്ഷ എഴുതാൻ അനുവദിക്കുന്നതിന് സ്‌കൂൾ പ്രിൻസിപ്പൽ ബോർഡിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയിരുന്നു. പത്താം ക്ലാസ് ബോർഡ് പരീക്ഷ പാസാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥി എന്ന റെക്കോർഡാണ് അയാൻ നേടിയിരിക്കുന്നത്.
അദ്ധ്യാപകരുടെ പ്രതീക്ഷകൾ ഒട്ടും തെറ്റിക്കാതെ മികച്ച മാർക്കോടെ അയാൻ പാസാവുകയും ചെയ്തു. 76.67 ശതമാനമാണ് അയാൻ നേടിയത്. ഹിന്ദിയിൽ 73, ഇംഗ്ലീഷിൽ 74, ഗണിതത്തിൽ 82, സയൻസിൽ 83, സോഷ്യൽ സയൻസിൽ 78, കമ്പ്യൂട്ടർ പേപ്പറിൽ 70 എന്നിങ്ങനെയാണ് അയാൻ നേടിയത്.
ദാദ്രി ഗ്രേറ്റർ നോയിഡ സ്വദേശിയാണ് അയാൻ ഗുപ്ത. അച്ഛൻ ചാർട്ടേഡ് അക്കൗണ്ടന്റാണ്. പഠനത്തിൽ അയാന്റെ സംശയങ്ങൾ ദൂരീകരിച്ച് എപ്പോഴും പിന്തുണ നൽകുന്നത് അമ്മ സവിത ഗുപ്തയാണ്. കോവിഡ് കാലത്ത് അയാൻ സ്വന്തം പാഠപുസ്തകം പഠിച്ച് മടുത്തുവെന്നും പിന്നീട് വലിയ ക്ലാസുകളിലെ പുസ്തകങ്ങൾ പഠിക്കാൻ തുടങ്ങിയെന്നും മാതാപിതാക്കൾ പറഞ്ഞു.
തുടർന്ന് ബോർഡിൽ നിന്ന് പ്രത്യേക അനുമതിയോടെ പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതാൻ സാധിക്കുന്ന സ്‌കൂളിൽ പ്രവേശനം നേടാൻ തീരുമാനിച്ചു. അയാന് ഒരു എഞ്ചിനീയർ ആകാനാണ് ആഗ്രഹം. ഇപ്പോൾ തന്നെ ജെഇഇക്കും മറ്റ് എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകൾക്കും വേണ്ടിയുള്ള പഠനം ആരംഭിച്ചുകഴിഞ്ഞു.
Discussion about this post