ടെഹ്റാൻ : പശ്ചിമേഷ്യയെ വൻ യുദ്ധഭീതിയിലാഴ്ത്തി അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അതീവ ഗുരുതരമായ തലത്തിലേക്ക്. കഴിഞ്ഞ ആറ് ദിവസമായി ഇറാൻ്റെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക നടത്തുന്ന തുടർച്ചയായ വ്യോമാക്രമണങ്ങളിൽ ഇതുവരെ 38 പേർ കൊല്ലപ്പെടുകയും നാനൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. ഇതിന് കടുത്ത പ്രതികാരമായി ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായും യുഎസിൻ്റെ നിരവധി അത്യാധുനിക പോർവിമാനങ്ങളും ഇന്ധനം നിറയ്ക്കുന്ന ടാങ്കർ വിമാനങ്ങളും തകർത്തതായും ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ അവകാശപ്പെട്ടു.
ജോർദാനിലെ അൽ-അസ്രഖ് വ്യോമതാവളത്തിന് നേരെ 12 ബാലിസ്റ്റിക് മിസൈലുകളും നിരവധി ഡ്രോണുകളുമാണ് ഇറാൻ വിക്ഷേപിച്ചത്. ഇവിടെ സൂക്ഷിച്ചിരുന്ന എഫ്-35, എഫ്-15, എഫ്-16 പോർവിമാനങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും താവളത്തിലെ വിമാനങ്ങൾ പാർക്ക് ചെയ്യുന്ന ഹാംഗറുകൾക്കും കമാൻഡ് സെന്ററുകൾക്കും വലിയ നാശനഷ്ടങ്ങൾ വരുത്താൻ കഴിഞ്ഞെന്നുമാണ് ഐആർജിസി ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. എന്നാൽ ഈ അവകാശവാദങ്ങൾ സ്ഥിരീകരിക്കാൻ അമേരിക്കൻ പ്രതിരോധ വിഭാഗമോ ജോർദാനോ ഇതുവരെ തയ്യാറായിട്ടില്ല. ഇറാൻ വിക്ഷേപിച്ച മിസൈലുകൾ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് ജോർദാൻ ആകാശത്ത് വെച്ച് തന്നെ വെടിവെച്ചിട്ടതായാണ് ജോർദാൻ സൈന്യം റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ മാസം ഇരുവിഭാഗങ്ങളും തമ്മിൽ ഒപ്പുവെച്ച താൽക്കാലിക വെടിനിർത്തൽ ജൂലൈ എട്ടിന് തകർന്നതോടെയാണ് ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി സംഘർഷം വീണ്ടും രൂക്ഷമായത്. ഒമാൻ ഉൾക്കടലിൽ ഇറാനിയൻ തുറമുഖങ്ങൾ ഉപരോധിക്കുന്നതിനായി അമേരിക്കൻ നാവികസേന കപ്പൽ പിടിച്ചെടുത്തതുൾപ്പെടെയുള്ള നടപടികൾ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. കഴിഞ്ഞ രാത്രിയിൽ മാത്രം ദക്ഷിണ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലെ ആറ് പ്രധാന പാലങ്ങളും ഇറാൻഷഹർ വിമാനത്താവളവും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ യുഎസ് സെൻട്രൽ കമാൻഡ് വ്യോമാക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിലാണ് എട്ട് സാധാരണക്കാർ ഉൾപ്പെടെ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.









