ന്യൂഡൽഹി: രാജ്യത്ത് 91 എഫ്എം സ്റ്റേഷനുകൾ കൂടി പ്രധാനമന്ത്രി നരേന്ദ്രമോദി വെളളിയാഴ്ച ഉദ്ഘാടനം ചെയ്യും. കേരളത്തിൽ പത്തനംതിട്ടയിലും കായംകുളത്തുമാണ് പ്രവർത്തനം തുടങ്ങുക. രാജ്യത്തെ റേഡിയോ കണക്ടിവിറ്റി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് നീക്കം.
18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 84 ജില്ലകളിലാണ് എഫ്എം സ്റ്റേഷനുകൾ നിലവിൽ വരിക. അതിർത്തി സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്ന ജില്ലകൾക്ക് പ്രാമുഖ്യം നൽകിയാണ് ട്രാൻസ്മിറ്ററുകൾ അനുവദിച്ചിരിക്കുന്നത്. രാവിലെ 10:30ന് വീഡിയോ കോൺഫറൻസിങ് വഴിയാണ് പ്രധാനമന്ത്രി സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്യുക. 100 വാട്‌സാണ് ഈ ട്രാൻസ്മിറ്ററുകളുടെ പ്രസരണശേഷി.
കായംകുളത്തെ ഫ്രീക്വൻസി 100.1 മെഗാഹെഡ്‌സും പത്തനംതിട്ടയിലേത് 100 മെഗാഹെർഡ്സും ആണ്. തിരുവനന്തപുരം ആകാശവാണി നിലയത്തിൽ നിന്നുള്ള പരിപാടികൾ രാവിലെ അഞ്ചര മണി മുതൽ രാത്രി 11. 10 വരെ തുടർച്ചയായി ഈ നിലയങ്ങളിൽ പ്രക്ഷേപണം ചെയ്യും. 15 കിലോമീറ്റർ ചുറ്റളവിലുള്ള എഫ്എം റേഡിയോ ശ്രോതാക്കൾക്കും എഫ്എം റേഡിയോ സൗകര്യമുള്ള മൊബൈൽ ഫോൺ ഉപഭോക്താക്കൾക്കും പരിപാടികൾ കേൾക്കാം.
പത്തനംതിട്ട നഗരത്തോട് ചേർന്ന മണ്ണാറമലയിലാണ് എഫ്എം സ്റ്റേഷൻ വരുന്നത്. നേരത്തെ ദൂരദർശൻ റിലേ കേന്ദ്രമായിരുന്ന ഇവിടുത്തെ പ്രവർത്തനം അവസാനിപ്പിച്ചതോടെയാണ് എഫ്എം സ്റ്റേഷനാക്കി മാറ്റാൻ തീരുമാനിച്ചത്. ജില്ലയിലെ ഉയർന്ന പ്രദേശമായതിനാൽ 25 കിലോമീറ്റർ ചുറ്റളവിൽവരെ പരിപാടികൾ ഇവിടെ നിന്നും കേൾക്കാനാകുമെന്നാണ് വിലയിരുത്തൽ. ജില്ലയിലെ ജനപ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിങ് വഴി റേഡിയോ സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിക്കുക.
Discussion about this post