ന്യൂഡൽഹി: ഗുസ്തി താരങ്ങൾ ഡൽഹിയിൽ നടത്തുന്ന സമരം ഏറ്റെടുക്കാൻ ചെന്ന കെജ് രിവാളിനും സിപിഎമ്മിനും തിരിച്ചടി. തങ്ങളുടെ പ്രതിഷേധ വേദി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്ന് താരങ്ങൾ ആവർത്തിച്ച് വ്യക്തമാക്കി. രാഷ്ട്രീയ നേതാക്കളുടെ സന്ദർശനത്തിന് പിന്നാലെ വാർത്താസമ്മേളനത്തിലാണ് താരങ്ങൾ ഈ ആവശ്യം ഉന്നയിച്ചത്.
ബജ്‌റംഗ് പൂനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് തുടങ്ങിയവരാണ് സംഭവത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ചില ആളുകൾ തങ്ങളുടെ സമരത്തെ തെറ്റായ ദിശയിലേക്ക് നീക്കാൻ ശ്രമിക്കുന്നതായി താരങ്ങൾ ആരോപിച്ചു. അതിനെ ശക്തമായി എതിർക്കുന്നതായും ഇവർ പറഞ്ഞു. തങ്ങളെ പിന്തുണയ്ക്കാൻ വേണ്ടി മാത്രമാണ് ഇവിടെ ആളുകൾ എത്തുന്നതെന്നും അല്ലാതെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ആരും വരരുതെന്നും അവർ അഭ്യർത്ഥിച്ചു.
ലൈംഗീക അതിക്രമ പരാതിയിൽ റെസ് ലിങ് ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങൾ കഴിഞ്ഞ ദിവസം മുതൽ ജന്തർ മന്ദറിൽ രാപ്പകൽ സമരം തുടങ്ങിയത്. വെളളിയാഴ്ച ഇവരുടെ പരാതിയിൽ ഡൽഹി പോലീസ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
സിപിഎം വനിതാ വിഭാഗമായ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കളും കോൺഗ്രസ് നേതാവ് പ്രിയങ്കയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ ഉൾപ്പെടെയുളളവരും ഗുസ്തി താരങ്ങളുടെ സമരവേദിയിലെത്തുകയും പ്രതിഷേധങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സമരം രാഷ്ട്രീയ വേദികളിൽ ചർച്ചയായത്.
പി.കെ ശ്രീമതിയും കെകെ ശൈലജയും അടക്കമുളളവരാണ് ജനാധിപത്യ മഹിളാ അസോസിയേഷനെ പ്രതിനിധീകരിച്ച് സമരവേദിയിലെത്തിയിരുന്നത്. പിന്നാലെ സിപിഎം നേതാക്കളും ഡിവൈഎഫ്‌ഐയും സമരം ഏറ്റെടുക്കാനുളള നീക്കം നടത്തി. ഇവർക്കെതിരെയാണ് താരങ്ങൾ പരസ്യമായി രംഗത്തെത്തിയത്. മുൻപും ഇവരുടെ സമരവേദിയിൽ സമാനമായ മുതലെടുപ്പ് നീക്കമുണ്ടായപ്പോഴും തടഞ്ഞിരുന്നു.
സമരവേദി സന്ദർശിച്ച കെജ്‌രിവാൾ കേന്ദ്രസർക്കാരിനെ ലക്ഷ്യം വെച്ചുളള പരാമർശങ്ങളും നടത്തിയിരുന്നു. ആരോപണ വിധേയൻ എത്ര കരുത്തനാണെങ്കിലും ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകണമെന്നും കെജ് രിവാൾ ആവശ്യപ്പെട്ടിരുന്നു.
Discussion about this post