കാസർകോട്: കെൽട്രോണിനേയും സർക്കാരിനേയും പ്രതിരോധത്തിലാക്കി എഐ ക്യാമറ വിവാദത്തിൽ കൂടുതൽ രേഖകൾ പുറത്ത് വിട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എഐ ക്യാമറ ഇടപാടിൽ നടന്നത് 132 കോടി രൂപയുടെ അഴിമതിയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. നൂറ് കോടി രൂപ വേണ്ടി വരുന്ന എഐ ക്യാമറ പദ്ധതി 232 കോടി രൂപയ്ക്കാണ് ടെൻഡർ ചെയ്തത്. 132 കോടി രൂപയുടെ അഴിമതിയാണ് നടന്നത്.
എന്നാൽ ഇതിൽ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും ഒളിച്ചുകളിക്കുകയാണ്. എഐ ക്യാമറയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളിക്കളയാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രി അഴിമതിക്കാരെ സംരക്ഷിക്കുകയാണ്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ മുഖ്യമന്ത്രിക്കോ സർക്കാരിനോ ഇതുവരെ സാധിച്ചിട്ടില്ല. പ്രതിപക്ഷം പുകമറയുണ്ടാക്കുന്നുവെന്ന് പറഞ്ഞ് സർക്കാരിന് രക്ഷപ്പെടാനാവില്ല.
വ്യവസായമന്ത്രി കെൽട്രോണിനെ വെള്ളപൂശുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്യുന്ന വിചിത്രമായ നടപടിയാണ് ഉണ്ടായത്. കെൽട്രോണിന്റെ രേഖകൾ പരിശോധിച്ചാൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണം ശരിയാണെന്ന് മനസ്സിലാകും. കെൽട്രോൺ പുറത്തുവിട്ട രേഖകൾ ക്രമക്കേട് തെളിയിക്കുന്നതാണ്. പ്രവർത്തി പരിചയമില്ലാത്ത കമ്പനികൾക്ക് കരാർ നൽകിയാണ് ഇടപാട് നടത്തിയത്. കെൽട്രോൺ പല രേഖകളും മറച്ചുവയ്ക്കുകയാണ്.
പത്ത് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയമാണ് ടെൻഡറിൽ പങ്കെടുക്കേണ്ട കമ്പനിക്ക് വേണ്ടത്. എന്നാൽ കെൽട്രോൺ വിളിച്ച ടെൻഡറിൽ പങ്കെടുത്ത അക്ഷര എന്റർപ്രൈസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രജിസ്റ്റർ ചെയ്തത് 2017ലാണ്. ഈ കമ്പനിക്ക് എങ്ങനെയാണ് പത്ത് വർഷത്തെ പ്രവർത്തിപരിചയം അവകാശപ്പെടാൻ സാധിക്കുന്നത്. ടെൻഡർ നടപടിയിൽ ഗുരുതര ക്രമക്കേട് നടന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
Discussion about this post