അയോദ്ധ്യ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് സമീപത്തായി 200 യൂണിറ്റുകളുള്ള ടെന്റ് സിറ്റി നിർമ്മിക്കാനുള്ള തീരുമാനവുമായി യുപി സർക്കാർ. രാമക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്റർ മാത്രം അകലെയായിരിക്കും ടെന്റ് സിറ്റി ഉണ്ടാവുക. 15,000 ചതുരശ്ര മീറ്ററിനുള്ളിലാകും 200 ടെന്റുകളുള്ള ഈ ടെന്റ് സിറ്റി ഉള്ളത്.
അടുത്ത വർഷം ജനുവരിയിലാണ് ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്ന് നൽകുന്നത്. ഈ സമയം തീർത്ഥാടകരുടെ വലിയ തിരക്ക് ഉണ്ടാകുമെന്ന വിവരം കണക്കിലെടുത്താണ് ടെന്റ് സിറ്റി നിർമ്മിക്കുന്നത്. ക്ഷേത്രം തുറക്കുന്നത് പ്രമാണിച്ച് പ്രദേശത്ത് നിരവധി ഹോട്ടലുകളും മറ്റും അവരുടെ ശൃംഖലകളും വിപുലീകരിക്കുന്നുണ്ട്.
സ്വകാര്യ വ്യക്തിക്കാകും ഇതിന്റെ പരിപാലന ചുമതല നൽകുന്നത്. സർക്കാർ ടെന്റ് സിറ്റി നിർമ്മാണത്തിനുള്ള ഭൂമി കൈമാറിയ ശേഷം ഇവരിൽ നിന്ന് ലൈസൻസ് ഫീസ് ഈടാക്കും. സന്ദർശകർക്ക് മികച്ച ക്യാമ്പിംഗ് അനുഭവമാകും ടെന്റ് സിറ്റിയിലൂടെ ലഭിക്കുന്നതെന്ന് സർക്കാരിന്റെ അടുത്ത വൃത്തങ്ങൾ പറയുന്നു. ആത്മീയതയിൽ മുഴുകാനും പ്രകൃതിയോട് ഏറ്റവും ചേർന്നുള്ളതുമായ അന്തരീക്ഷമായിരിക്കും ടെന്റ് സിറ്റിയിൽ ഒരുക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
വിശ്രമമുറികൾ, റിസപ്ഷൻ ഏരിയ, റസ്റ്റോറന്റ്, വിവിധ തരം ഭക്ഷണം ലഭ്യമാകുന്ന അടുക്കള, ഡൈനിംഗ് ഏരിയ, വിഐപി ലോഞ്ച് എന്നിവയെല്ലാം ടെന്റ് സിറ്റിയിൽ ഉണ്ടാകും. ഏറ്റവും അത്യാധുനിക സൗകര്യങ്ങളാണ് യോഗി സർക്കാർ വിഭാവനം ചെയ്യുന്നതെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.









