ലഖ്‌നൗ : ഉത്തർപ്രദേശിലെ വികസന മേഖലയിൽ ചരിത്രപരമായ അധ്യായം കുറിച്ചുകൊണ്ട് നിർദ്ദിഷ്ട ആറുവരി ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടുന്നതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. മീററ്റിൽ നിന്നും ഹരിദ്വാറിലേക്ക് എക്സ്പ്രസ് വേ നീട്ടുന്നതിനായി ഏകദേശം 10,761 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചിലവ് പ്രതീക്ഷിക്കുന്നത്. നിർദ്ദിഷ്ട ഗ്രീൻഫീൽഡ് പദ്ധതി ആറുവരി പാതയായിട്ടാണ് നിർമ്മിക്കുന്നതെങ്കിലും ഭാവിയിൽ ഇത് എട്ടുവരി പാതയായി ഉയർത്താനുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തിയായിരിക്കും വികസിപ്പിക്കുക. ഇതിൽ കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പങ്കാളിത്തം ഉണ്ടായിരിക്കില്ലെന്നും പൂർണ്ണമായും ഉത്തർപ്രദേശ് സർക്കാർ തുക വഹിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഈ വികസന പദ്ധതിയിലൂടെ രണ്ട് പ്രമുഖ കുംഭമേള നഗരങ്ങളായ പ്രയാഗ്‌രാജും ഹരിദ്വാറും തമ്മിൽ നേരിട്ട് നിയന്ത്രിത വേഗത്തിലുള്ള എക്സ്പ്രസ് വേ വഴി ബന്ധിപ്പിക്കപ്പെടും. ഉത്തർപ്രദേശിൽ ഏകദേശം 100 കിലോമീറ്ററും ഉത്തരാഖണ്ഡ് അതിർത്തിയിലെ 30 കിലോമീറ്റർ നീളുന്ന പാതയും ഉൾപ്പെടുന്നതാണ് ഈ പുതിയ വികസനം. നിലവിൽ എൻ.എച്ച്-34-നെ പ്രധാനമായും ആശ്രയിക്കുന്ന ബിജ്‌നോർ ജില്ലയിലുള്ളവർക്ക് ഹരിദ്വാറിലേക്കും ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിലേക്കും അതിവേഗം എത്തിച്ചേരാൻ ഈ പദ്ധതി ഉപകരിക്കുന്നതാണ്.
തീർത്ഥാടന സങ്കേതങ്ങൾ തമ്മിലുള്ള ഗതാഗതം കൂടുതൽ എളുപ്പമാകുന്നതോടെ ആത്മീയ-മതപരമായ ടൂറിസം മേഖലയ്ക്ക് വലിയ മുന്നേറ്റമുണ്ടാകും. ഗംഗാ എക്സ്പ്രസ് വേയുടെ വികസനം ബിജ്‌നോർ, ഹരിദ്വാർ തുടങ്ങിയ പ്രദേശങ്ങളിൽ വ്യാവസായിക ഉണർവും നിക്ഷേപ സാധ്യതകളും വർദ്ധിപ്പിക്കും. നിർമ്മാണ പ്രവർത്തനങ്ങളിലൂടെയും തുടർന്നുണ്ടാകുന്ന സാമ്പത്തിക നവീകരണത്തിലൂടെയും ആയിരക്കണക്കിന് ആളുകൾക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാൻ ഈ ബൃഹത് റോഡ് പദ്ധതി വഴിതുറക്കുമെന്നും സംസ്ഥാന ഭരണകൂടം വ്യക്തമാക്കുന്നു.








