ലഖ്‌നൗ : ഉത്തർപ്രദേശിലെ 60 വയസ്സും അതിൽ കൂടുതലുമുള്ള മുതിർന്ന സ്ത്രീകൾക്ക് സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (യു.പി.എസ്.ആർ.ടി.സി) ബസുകളിൽ സൗജന്യ യാത്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുതിർന്ന സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, ആത്മീയ ആവശ്യങ്ങൾക്കായും ചികിത്സാ ആവശ്യങ്ങൾക്കായും സൗജന്യമായി യാത്ര ചെയ്യാൻ അവസരമൊരുക്കുക എന്നതാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് യോഗി വ്യക്തമാക്കി. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ഉത്തർപ്രദേശ് സർക്കാർ അടുത്തിടെ പാസാക്കിയ ഉപധനനിർമ്മാണ ബജറ്റിൽ 100 കോടി രൂപ നീക്കിവെച്ചിരുന്നു.
സൗജന്യ യാത്രാ ടിക്കറ്റുകൾ നൽകുന്നതിലൂടെ സംസ്ഥാന ഗതാഗത കോർപ്പറേഷനുണ്ടാകുന്ന സാമ്പത്തിക നഷ്ടം സർക്കാർ നേരിട്ട് നികത്തും. പ്രതിദിനം ഏകദേശം ഒരു ലക്ഷത്തോളം മുതിർന്ന സ്ത്രീകൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. യാത്രാവേളയിൽ ടിക്കറ്റ് കേന്ദ്രങ്ങളിലോ ബസിലോ ആധാർ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ കാണിച്ചുകൊണ്ട് സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കാം.
വനിതാ ക്ഷേമ വകുപ്പിനായി മാറ്റി വെച്ച 1,094 കോടി രൂപയുടെ അധിക വിഹിതത്തിന് പുറമെയാണ് ഈ പദ്ധതിക്ക് വേണ്ടി തുക നീക്കിവെച്ചിരിക്കുന്നത്. നിർദ്ധനരായ സ്ത്രീകൾക്കുള്ള പെൻഷൻ പദ്ധതികളും കുട്ടികളുടെ സംരക്ഷണ പദ്ധതികളും ശക്തമാക്കുന്നതിനൊപ്പം മുതിർന്ന സ്ത്രീകളുടെ സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ നീക്കം സഹായിക്കുന്നതാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് സ്ത്രീ വോട്ടർമാരെ ആകർഷിക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് യോഗി സർക്കാർ ഈ വൻ പ്രഖ്യാപനം നടത്തിയിട്ടുള്ളത്.








