ഹോർമുസ് കടലിടുക്കിലെ അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ ഇറാൻ സ്ഥാപിച്ചിരുന്ന എല്ലാ മൈനുകളും മാറ്റുകയോ നിർവീര്യമാക്കുകയോ ചെയ്തതായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. അമേരിക്കൻ നാവികസേന സമഗ്രമായ പരിശോധന നടത്തിയ ശേഷം മേഖല സുരക്ഷിതമാണെന്ന് സ്ഥിരീകരിച്ചതായി തൻറെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് അറിയിച്ചു. മേഖലയിൽ വീണ്ടും മൈനുകൾ പാകാൻ മുതിർന്നാൽ ഇറാന് കർശനമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മേഖലയിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയായ മൈനുകൾ നീക്കം ചെയ്തതോടെ വ്യാപാര പാത സുരക്ഷിതമായെന്ന് ട്രംപ് വ്യക്തമാക്കി. എന്നാൽ, ഇതോടൊപ്പം ഇറാനെതിരെ ശക്തമായ മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്. ഈ തന്ത്രപ്രധാനമായ പാതയിൽ വീണ്ടും മൈനുകൾ സ്ഥാപിക്കാൻ മുതിരരുതെന്നും, അങ്ങനെ സംഭവിച്ചാൽ മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നുമാണ് യുഎസ് പ്രസിഡന്റ് ഇറാന് താക്കീത് നൽകിയിരിക്കുന്നത്.
മൈനുകൾ നീക്കം ചെയ്തെന്ന പ്രഖ്യാപനം ആഗോള വിപണിക്ക് താൽക്കാലിക ആശ്വാസം നൽകുന്നുണ്ടെങ്കിലും ട്രംപിന്റെ പുതിയ പരാമർശങ്ങൾ മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തുന്നുണ്ട്.
അതേസമയം തങ്ങളുടെ അതിർത്തി പ്രദേശങ്ങളിലും സമുദ്ര മേഖലയിലും വിദേശ രാജ്യങ്ങളുടെ ഇടപെടൽ അനുവദിക്കില്ലെന്ന് ഇറാന്റെ സൈനിക വക്താക്കൾ വ്യക്തമാക്കിയിട്ടുണ്ട്. സ്വയം പ്രതിരോധത്തിനും പ്രാദേശിക സുരക്ഷയ്ക്കുമായി ഏത് നടപടിയും സ്വീകരിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കിയ ഇറാൻ, അമേരിക്കയുടെ ഭീഷണികൾക്ക് വഴങ്ങില്ലെന്ന നിലപാടിൽ തുടരുകയാണ്.








