തിരുവനന്തപുരം : ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫാഷൻ ഇവന്റുകളിലൊന്നായ മെറ്റ്ഗാല 2023 വേദിയിൽ വിരിച്ചത് ആലപ്പുഴയിൽ നെയ്ത കാർപെറ്റ്. നമ്മുടെ കേരളത്തിൽ നിന്നുള്ള സംരംഭമായ ‘എക്‌സ്ട്രാവീവ്’ ആണ് കാർപെറ്റ് നിർമ്മിച്ചിരിക്കുന്നത്. അമേരിക്കയിൽ തന്നെയുള്ള ഫൈബർ വർക്ക്‌സ് കമ്പനി വഴിയാണ് കേരളത്തിലേക്ക് ഈ ഓർഡർ ലഭിച്ചത് എന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
മെറ്റ് ഗാലയിൽ എത്തുന്ന താരങ്ങളുടെ ഭംഗി എടുത്ത് കാണിക്കുന്ന കാർപെറ്റ് ലോകത്തിലെ തന്നെ അതിപ്രശസ്തരായ ഡിസൈനർമാരുമായി സഹകരിച്ചുകൊണ്ടാണ് നിർമ്മിക്കാറുള്ളത്. അന്തരിച്ച പ്രശസ്ത ഡിസൈനർ കാൾ ലാഗർഫെൽഡിന് ആദരമർപ്പിച്ചുകൊണ്ട് ഇത്തവണത്തെ പ്രമേയം അദ്ദേഹത്തിന്റെ ഡിസൈനുകളായിരുന്നു.
40 തൊഴിലാളികൾ 70 ദിവസം കൊണ്ട് ആലപ്പുഴയിൽ നെയ്‌തെടുത്ത കാർപെറ്റുകൾ ലോകത്തിന്റെയാകെ മനംകവർന്നിരിക്കുകയാണ്. 58 റോളുകളായി ഏകദേശം 7000 സ്‌ക്വയർ മീറ്റർ കാർപെറ്റാണ് മെറ്റ്ഗാലയ്ക്കായി എക്‌സ്ട്രാവീവ്‌സ് നിർമ്മിച്ചുനൽകിയത്.
വൂൾ കാർപെറ്റുകളിൽ നിന്ന് മാറിയതിന് ശേഷം ഇത്തവണ സൈസിൽ ഫാബ്രിക്‌സാണ് കാർപെറ്റ് നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ബക്കിങ്ങ്ഹാം കൊട്ടാരത്തിലും വൈറ്റ് ഹൗസിലുമടക്കം തങ്ങളുടെ ഉൽപ്പന്നങ്ങൾ വിതരണം ചെയ്തിട്ടുള്ള നെയ്ത്ത് എക്‌സ്ട്രാവീവ്‌സ് ഇപ്പോൾ മെറ്റ്ഗാലയിലൂടെയും കേരളത്തിന്റെ പെരുമ ലോകമാകെ രേഖപ്പെടുത്തുകയാണ്.











Discussion about this post