ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് ഡൽഹിയിലെ നിർദ്ധനരായ ജനങ്ങൾക്ക് ആശ്വാസമേകി 25 പുതിയ ‘അടൽ കാന്റീനുകൾ’ കൂടി പ്രവർത്തനമാരംഭിച്ചു. ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയും മുൻ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവും ചേർന്ന് റിമോട്ട് കൺട്രോൾ വഴി ഉദ്ഘാടനം ചെയ്തതോടെ തലസ്ഥാന നഗരിയിലെ ആകെ അടൽ കാന്റീനുകളുടെ എണ്ണം 100 ആയി ഉയർന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തൊഴിലാളികൾക്കും നഗരത്തിലെ ദരിദ്ര വിഭാഗങ്ങൾക്കും വെറും 5 രൂപയ്ക്ക് പോഷകസമൃദ്ധമായ ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡൽഹി സർക്കാർ ഈ പദ്ധതിയ മുന്നോട്ടുകൊണ്ടുപോകുന്നത്.
എയിംസ് (AIIMS), എൽ.എൻ.ജെ.പി (LNJP) തുടങ്ങിയ പ്രമുഖ ആശുപത്രികൾക്ക് പുറത്തും ജനസാന്ദ്രതയേറിയ കോളനികളിലും ചേരി പ്രദേശങ്ങളിലുമാണ് ഈ കാന്റീനുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഒരു താലി പാക്കറ്റിൽ 4 റൊട്ടി, ചോറ്, പരിപ്പുകറി, പച്ചക്കറി, അച്ചാർ എന്നിവ ഉൾപ്പെടുന്നു. ഒരു ദിവസം രണ്ടു നേരങ്ങളിലായി (രാവിലെ 11:00 മുതൽ ഉച്ചയ്ക്ക് 2:00 വരെയും വൈകുന്നേരം 6:30 മുതൽ രാത്രി 9:30 വരെയും) ഭക്ഷണം ലഭ്യമാണ്. ഓരോ കാന്റീനിൽ നിന്നും ആയിരത്തോളം പേർക്ക് പ്രതിദിനം ഭക്ഷണം നൽകാനാണ് ലക്ഷ്യമിടുന്നത്.
ആത്മാഭിമാനത്തോടെ ഭക്ഷണം കഴിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ സംരക്ഷിക്കാനാണ് പ്രതീകാത്മകമായി 5 രൂപ ഈടാക്കുന്നതെന്നും, ഭക്ഷണത്തിന്റെ സിംഹഭാഗം തുകയും സർക്കാർ സബ്സിഡിയായി വഹിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. പ്രതിവർഷം ഏകദേശം 3.65 കോടി ആളുകളിലേക്ക് പദ്ധതിയുടെ പ്രയോജനം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. വൻ തിരക്കാണ് ടോക്കൺ കൗണ്ടറുകളിലും ഭക്ഷണശാലകളിലും അനുഭവപ്പെടുന്നത്. വാജ്‌പേയിയുടെ ‘അന്ത്യോദയ’ ദർശനം മുന്നിർത്തി ആരംഭിച്ച ഈ കാന്റീനുകൾ സാധാരണക്കാരായ ലേബർമാർക്കും രോഗികളുടെ ബന്ധുക്കൾക്കും വലിയൊരു ആശ്വാസമായി മാറുകയാണ്.









