ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ചൊവ്വാഴ്ച വരെയുള്ള ഗോ ഫസ്റ്റിന്റെ എല്ലാ സർവ്വീസുകളും റദ്ദ് ചെയ്യുകയാണെന്ന് എയർലൈൻസ് അധികൃതർ. ഈ ആഴ്ച വിമാനങ്ങൾ റദ്ദാക്കിയതിന്റെ പേരിൽ ബുദ്ധിമുട്ട് ഉണ്ടായ യാത്രക്കാർക്ക് പണം തിരികെ നൽകാൻ രാജ്യത്തെ ഏവിയേഷൻ റെഗുലേറ്റർ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കൂടുതൽ വിമാനങ്ങൾ റദ്ദ് ചെയ്ത് ഇന്ന് ഉത്തരവിറങ്ങിയത്.
ഗോ ഫസ്റ്റിൽ ടിക്കറ്റ് ബുക്ക് ചെയ്ത നിരവധി യാത്രക്കാരാണ് രാജ്യത്തിന്റെ വിവിധ വിമാനത്താവങ്ങളിൽ കുടുങ്ങിയത്. തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ കഴിഞ്ഞ ദിവസം സമീപിച്ചിരുന്നു. യാത്രക്കാർക്ക് മുഴുവൻ റീഫണ്ടുകളും റീബുക്കിംഗ് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നതായും എയർലൈൻ പ്രസ്താവനയിൽ പറഞ്ഞിരുന്നു. എന്നാൽ വിമാനങ്ങൽ റദ്ദാക്കിയ വിവരം തങ്ങളെ അറിയിച്ചില്ലെന്നും, ബദൽ വിമാനങ്ങൾ ബുക്ക് ചെയ്യാൻ കൂടുതൽ നിരക്ക് നൽകേണ്ടി വന്നെന്നും പല യാത്രക്കാരും പരാതിപ്പെട്ടു.
യുഎസ് കമ്പനിയായ ‘പ്രാറ്റ് ആൻഡ് വിറ്റ്‌നി’ നിർമിച്ച എഞ്ചിനുകളിലെ തകരാർ മൂലം തങ്ങളുടെ 25 വിമാനങ്ങൾ പറത്താൻ കഴിയാത്തതാണ് സാമ്പത്തിക പ്രതിസന്ധിക്ക് വഴിവച്ചതെന്നാണ് കമ്പനിയുടെ വാദം. എഞ്ചിൻ തകരാർ അടിയന്തരമായി പരിഹരിച്ചാൽ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളോടെ മുഴുവൻ വിമാനങ്ങളുടേയും സർവീസ് പുനഃരാരംഭിക്കാനാകുമെന്നും കമ്പനി പറയുന്നു.
Discussion about this post