കൊച്ചി: താനൂർ ബോട്ട് അപകടത്തിൽ മരണപ്പെട്ടവർ സംഘടിത അഴിമതിയുടെ ഇരകളാണെന്ന് വി ഫോർ പീപ്പിൾ പാർട്ടി പ്രസിഡന്റ് നിപുൻ ചെറിയാൻ. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ പി.എ മുഹമ്മദ് റായാസും അഹമ്മദ് ദേവർകോവിലും ഉൾപ്പെടെ ദുരന്തത്തിന് മറുപടി പറയാൻ ബാദ്ധ്യസ്ഥരാണെന്നും നിപുൻ ചെറിയാൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഇവരാണ് താനൂർ അപകടത്തിന് മറുപടി പറയേണ്ടത്
1. പി. എ. മുഹമ്മദ് റിയാസ് – ടൂറിസം വകുപ്പ് മന്ത്രി
സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെ ടുറിസം ആവശ്യത്തിനായി പ്രവർത്തിക്കാൻ അപകടത്തിൽ പെട്ട ബോട്ടിന് അനുവാദം ഉണ്ടായത് എങ്ങനെ? ഡി.ടി.പി.സി, ടൂറിസം വകുപ്പ് എന്ത് അടിസ്ഥാനത്തിൽ അപകടകരമായ രീതിയിൽ പ്രവർത്തിച്ചുവന്നിരുന്ന ബോട്ട് സർവീസിന് ലൈസൻസ് നൽകി?
2. വി. അബ്ദുറഹിമാൻ – താനൂർ എം.എൽ.എ. സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി
സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെ, നിയമങ്ങൾ കാറ്റിൽ പറത്തി മത്സ്യബന്ധന ബോട്ട് ടൂറിസം ആവശ്യങ്ങൾക്കായി അനധികൃതമായി ഉപയോഗിക്കുന്നതിനെതിരെ പരാതികൾ മറികടന്ന് പ്രവർത്തിച്ചത് എങ്ങനെ ?
3. അഹമ്മദ് ദേവർകോവിൽ – സംസ്ഥാന പോർട്ട് വകുപ്പ് മന്ത്രി
പോർട്ട് വകുപ്പിന്റെ കീഴിലുള്ള കേരള മാരിടൈം ബോർഡ് സർവെയർമാർ എന്തുകൊണ്ട് അപകടത്തിൽ പെട്ട ബോട്ട് അനധികൃതമായി നിർമ്മാണ മാറ്റങ്ങൾ നടത്തി സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെ ടുറിസം ആവശ്യത്തിനായി ഉപയോഗിച്ചത് തടഞ്ഞില്ല ?
4. പി. പി. ഷംസുദ്ദീൻ – ചെയർമാൻ, താനൂർ മുനിസിപ്പാലിറ്റി
സുരക്ഷാ മാനദണ്ഡങ്ങൾ അട്ടിമറിച്ച് അപകടകരമായ രീതിയിൽ ടൂറിസം ആവശ്യങ്ങൾക്ക് ഉപയോഗിച്ചുവന്നിരുന്ന ബോട്ട് സർവീസിന് എന്തുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനം പ്രവർത്തന അനുമതി നിഷേധിച്ചില്ല ?
5. പിണറായി വിജയൻ – കേരള സംസ്ഥാന മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി
തന്റെ സർക്കാരിൽ അഴിമതി വളരെ കുറവാണെന്നു നിരന്തരം അവകാശപ്പെടുന്ന, ഏഴ് വർഷം തുടർച്ചയായി മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്ന മുഖ്യമന്ത്രിയുടെ കീഴിൽ മേൽ സൂചിപ്പിച്ച വകുപ്പുകളുടെ ഏകോപനത്തിൽ എങ്ങനെ താനൂരിൽ അപകടകരമാംവിധം അനധികൃത ബോട്ട് സർവീസ് തുടർന്നു? നാട്ടുകാർ പോലീസിൽ പരാതി നൽകി ഒരിക്കൽ നിർത്തിച്ച ബോട്ട് സർവീസ് എന്ത് അടിസ്ഥാനത്തിൽ പുനരാരംഭിച്ചുവെന്നും നിപുൻ ചോദിക്കുന്നു.
Discussion about this post