തിരുവനന്തപുരം;വൈദ്യപരിശോധനയ്ക്കായി എത്തിയ പ്രതിയുടെ കുത്തേറ്റ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ ആരോഗ്യമന്ത്രി വീണാജോർജിൻറെ പ്രതികരണം പ്രതിഷേധത്തിന് കാരണമാകുന്നു. ‘ഹൗസ് സർജന് അനുഭവപരിചയമില്ല; ആക്രമണം ഉണ്ടായപ്പോൾ ഭയന്നു എന്നും പ്രതികരണത്തിനിടെ മന്ത്രി വീണ ജോർജ് പറഞ്ഞിരുന്നു. മന്ത്രിയുടെ ഈ വാക്കുകളാണ് ഡോക്ടർമാർക്കിടയിൽ അമർഷത്തിന് കാരണമായത്. വളരെ അപക്വമായ പ്രതികരണമാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ഡോക്ടർമാർ പ്രതികരിച്ചു.
ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ ശക്തമായ നിയമം കൊണ്ടുവരും . അതി ദാരുണമായ സംഭവമാണ് ഉണ്ടായത്.അതിയായ ദു;ഖമുളവാക്കുന്ന സംഭവമാണിത്. ഡോക്ടർ വന്ദന ദാസിന്റെ മരണത്തിന് പിന്നാലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു. സംഭവം നിർഭാഗ്യകരമാണ്. ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമം ഡോക്ടർമാർ നടത്തിയിരുന്നു. എന്നാൽ അതിന് കഴിഞ്ഞില്ല.
സംഭവത്തിൽ ഒരു പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. കർശന സുരക്ഷയിൽ രാവിലെ അഞ്ച് മണിയോടെയായിരുന്നു പ്രതിയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത്. പോലീസ് എയ്ഡ് പോസ്റ്റ് ഉള്ള സ്ഥലത്ത് ആയിരുന്നു ആക്രമണമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു. ആരോഗ്യപ്രവർത്തകർക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന അക്രമ സംഭവങ്ങൾ അവരുടെ മനോവീര്യം തകർക്കും. അതുകൊണ്ടുതന്നെ ഇത് വച്ച് പൊറുപ്പിക്കാനാവില്ല.
ആരോഗ്യപ്രവർത്തകരെ ആക്രമിക്കരുതെന്നാണ് പൊതുജനങ്ങളോട് അഭ്യർത്ഥിക്കാനുള്ളത്. ആരോഗ്യപ്രവർത്തകർക്ക് നേരെ അതിക്രമങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ ശക്തമായ നിയമം നടപ്പിലാക്കുമെന്നും ഓർഡിനൻസ് ഉടൻ കൊണ്ടുവരുമെന്നും വീണാ ജോർജ് അറിയിച്ചു.
Discussion about this post