ബംഗലൂരു: കർണാടകയിൽ കോൺഗ്രസിന്റെ വിജയം രാഹുലിന് ആശ്വസിക്കാനുളള വക നൽകുന്നുണ്ടോ?. ഫലപ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രീയ രംഗത്ത് ചർച്ചകളും സജീവമാകുകയാണ്. രാഹുൽ നയിക്കുന്ന തിരഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസിന് ദയനീയ പരാജയമാണെന്ന പേരുദോഷം മാറ്റമില്ലാതെ തുടരുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
കർണാടകയിലെ പ്രചാരണ രംഗത്ത് രാഹുൽ അത്ര സജീവമല്ലായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചകൾക്ക് തുടക്കമിട്ടത്. പ്രചാരണ വേദികളിൽ പ്രസംഗിച്ചുമടങ്ങിയതല്ലാതെ കാര്യമായ ഇടപെടൽ രാഹുലിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല. ഡികെ ശിവകുമാറും അദ്ദേഹത്തിന്റെ അടുപ്പക്കാരുമാണ് ആദ്യം മുതൽ പ്രചാരണത്തിനും പ്രവർത്തനത്തിനും ചുക്കാൻ പിടിച്ചത്. രൺദീപ് സിംഗ് സുർജേവാലയാണ് എഐസിസിയുടെ ഭാഗത്ത് നിന്നും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്.
കോൺഗ്രസ് വിജയിക്കുന്ന തിരഞ്ഞെടുപ്പുകളിൽ രാഹുൽ പ്രഭാവമെന്ന് നേതാക്കൾ വലിയ രീതിയിൽ കൊട്ടിഘോഷിക്കാറുണ്ടായിരുന്നു. എന്നാൽ കർണാടകയിൽ കൂട്ടായ വിജയമാണെന്ന ആദ്യ പ്രതികരണങ്ങളാണ് നേതാക്കൾ നടത്തുന്നത്. രാഹുൽ സ്വാധീനത്തിലല്ല കോൺഗ്രസിന്റെ വിജയമെന്ന സത്യം അംഗീകരിക്കുന്ന രീതിയിലായിരുന്നു ഈ പ്രതികരണങ്ങൾ.
പതിവ് രീതിയിൽ നിന്നുളള പ്രവർത്തനമല്ല ഇക്കുറി കർണാടകയിൽ നടത്തിയതെന്ന് എഐസിസി ജനറൽ സെക്രട്ടറിയും രാഹുലുമായി ഏറെ അടുപ്പവുമുളള കെസി വേണുഗോപാലും പ്രതികരിച്ചു. കൂട്ടായ വിജയമാണെന്നാണ് കെസിയുടെ മറുപടി.
2019 തിരഞ്ഞെടുപ്പിൽ വിവാദ പരാമർശം നടത്തിയ കോലാറിൽ നിന്ന് ഏപ്രിൽ അഞ്ചിനാണ് രാഹുൽ കർണാടകയിലെ പ്രചാരണം തുടങ്ങിയത്. സംസ്ഥാനത്ത് തുടർച്ചയായി തങ്ങിയുമില്ല. ഇടവിട്ട് വീണ്ടും പ്രചാരണ വേദികളിൽ എത്തി മടങ്ങി. അനാരോഗ്യം മൂലം വിശ്രമിക്കുന്ന സോണിയാഗാന്ധിയും അവസാന ലാപ്പിലാണ് കർണാടകയിൽ എത്തിയത്. പ്രിയങ്കയും മല്ലികാർജ്ജുൻ ഖാർഗെയുമൊക്കെ താരപ്രചാരകരായി എത്തി മടങ്ങുകയായിരുന്നു.
ദേശീയ വിഷയങ്ങളിൽ നിന്ന് മാറി പ്രാദേശിക വിഷയങ്ങളിൽ ഊന്നിയായിരുന്നു രാഹുലിന്റെ പ്രചാരണം. ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ കൃത്യമായ നിർദ്ദേശവും ഉണ്ടായിരുന്നു. കർണാടകയിലെ വിജയം കോൺഗ്രസിന് ആശ്വാസമാണെങ്കിലും രാഹുൽ പ്രഭാവത്തിന്റെ സ്വാധീനം അവകാശപ്പെടാനാകാത്തതിൽ നേതാക്കളിൽ പലർക്കും അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post