ഗുവാഹട്ടി: പേരിന് മുൻപിലെ മൗലാന നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എഐയുഡിഎഫ് അദ്ധ്യക്ഷൻ ബദ്രുദ്ദീൻ അജ്മലിന് നോട്ടീസ്. അസം ജാതീയ പരിഷത് ആണ് ബദ്രുദ്ദീൻ അജ്മലിന് നോട്ടീസ് നൽകിയത്. ബദ്രുദ്ദീന്റെ ചെയ്തികൾ മൗലാന എന്ന പദത്തെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.
അടുത്തിടെ നിരവധി വിവാദങ്ങളിലാണ് ബദ്രുദ്ദീൻ അകപ്പെട്ടത്. ഈ സാഹചര്യത്തിൽ പേരിനൊപ്പമുള്ള മൗലാന എന്ന പദം അവഹേളിക്കപ്പെടുകയാണെന്ന് നോട്ടീസ് പറയുന്നത്. ഇസ്ലാമിക മതത്തിൽ ഈ പദത്തിന് വലിയ പ്രാധാന്യമാണുള്ളത്. അതുകൊണ്ടുതന്നെ പേരിന് മുൻപിലെ മൗലാന എന്നത് ബദ്രുദ്ദീൻ മാറ്റണം. അല്ലാത്തപക്ഷം തുടർ നടപടികളും ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും നോട്ടീസിലുണ്ട്.
ജാതീയ പരിഷത് നേതാവ് ദുലു അഹമ്മദ് ആണ് ബദ്രുദ്ദീന് നോട്ടീസ് അയച്ചത്. മുസ്ലീം സമുദായത്തിനിടയിൽ മൗലവിമാർക്കും, മൗലവി എന്ന നാമത്തിനും വലിയ പ്രധാന്യമാണ് കൽപ്പിക്കപ്പെടുന്നത് എന്ന് ദുലു അഹമ്മദ് പറഞ്ഞു. എന്നാൽ ബദ്രുദ്ദീന്റെ ചെയ്തികൾ ഈ പേര് ചീത്തയാക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് പേര് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. പേരിൽ നിന്നും മൗലാന എന്ന പദം അദ്ദേഹം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലീം സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് ബദ്രുദ്ദീൻ രാഷ്ട്രീയ നേട്ടം സ്വന്തമാക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.
മുസ്ലീം സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ബദ്രുദ്ദീൻ അജ്മലിന്റെ ശ്രമം. രാഷ്ട്രീയ നേട്ടമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇങ്ങനെയാണ് പാർട്ടി ഇതുവരെ സ്വാധീനം ഉണ്ടാക്കിയത്. ഇതേക്കുറിച്ച് താൻ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകുമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post