തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ പോലീസ് അന്വേഷിക്കുന്ന ജോഷി പറവൂര്‍ പീഡനക്കേസിലെ അഞ്ചാം പ്രതിയാണ്. എറണാകുളത്തെ റിസോര്‍ട്ടില്‍ പൊലീസുകാരെ കാറിടിച്ചുവീഴ്ത്താന്‍ ശ്രമിച്ച് പെണ്‍വാണിഭത്തിനെത്തിച്ച രണ്ട് സ്ത്രീകളുമായി രക്ഷപ്പെട്ടതാണ്‌ജോഷി.
കാറിലുണ്ടായിരുന്ന സ്ത്രീകളെയും കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പരും തിരിച്ചറിഞ്ഞെങ്കിലും ജോഷിയെയും സ്ത്രീകളെയും പിടികൂടാന്‍ പൊലീസിന് ഇനിയുമായില്ല. പറവൂരില്‍ ഏഴ് വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും പലര്‍ക്കായി കാഴ്ചവയ്ക്കുകയും ചെയ്തകേസ് എറണാകുളം സ്‌പെഷ്യല്‍കോടതിയില്‍ വിചാരണയിലിരിക്കെയാണ് ജോഷി ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യ ഇടനിലക്കാരനായത്.
കൊച്ചിയില്‍ നിന്ന് പൊലീസ് പിടിയിലായ ആഷിഖിന്റെ ഭാര്യ മുബീന, കൂട്ടുകാരി വന്ദന എന്നിവരാണ് ജോഷിക്കൊപ്പം കാറിലുണ്ടായിരുന്നത്. കാറില്‍ രക്ഷപ്പെട്ട ജോഷിക്കൊപ്പം ഇവരും ഒളിവില്‍ കഴിയുകയാണെന്നാണ് പൊലീസിന്റെ നിഗമനം.
ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ എറണാകുളത്തു നിന്ന് തിരുവനന്തപുരം സൈബര്‍ പൊലീസിന്റെ പിടിയിലായ മോഡല്‍ രശ്മി.ആര്‍. നായര്‍, ഭര്‍ത്താവ് രാഹുല്‍ പശുപാലന്‍, കൂട്ടാളിയായ കാസര്‍കോട് സ്വദേശിയും കുപ്രസിദ്ധ ക്രിമിനലുമായ അക്ബറെന്ന അബ്ദുള്‍ ഖാദര്‍ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് പറവൂറുള്‍പ്പെടെ പത്തിലധികം പെണ്‍വാണിഭക്കേസുകളില്‍ പ്രതിയായ ജോഷിയെപ്പറ്റിയുള്ള സൂചന പൊലീസിന് ലഭിച്ചത്.
ഇയാള്‍ക്കായി ചേര്‍ത്തലയിലെ വീട്ടില്‍ കഴിഞ്ഞദിവസം പൊലീസ് റെയ്ഡ് നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഇയാള്‍ക്കായി സംസ്ഥാനത്ത് വ്യാപകമായ അന്വേഷണം നടന്നുവരികയാണ്. പെണ്‍വാണിഭത്തിന് പുറമേ ആലുവയിലെ റിസോര്‍ട്ടില്‍ നിന്ന് കാര്‍ തടഞ്ഞ എസ്.ഐ ചാക്കോയെയും ഒപ്പമുണ്ടായിരുന്ന പൊലീസുകാരനെയും കാറിടിച്ച് വീഴ്ത്തി കടന്ന ഇയാള്‍ക്കെതിരെ ആലുവ പൊലീസും കേസെടുത്തിട്ടുണ്ട്.
ചേര്‍ത്തല എഴുപുന്ന സ്വദേശിയായ അച്ചായനെന്നറിയപ്പെടുന്ന ജോഷിക്കെതിരെ എറണാകുളം റൂറലിലും കൊച്ചി സിറ്റിയിലും വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഒരു ഡസനോളം പെണ്‍വാണിഭക്കേസുകളുള്ളതായാണ് പൊലീസ് നല്‍കുന്ന വിവരം. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും ഇയാള്‍ക്കെതിരെ പെണ്‍വാണിഭക്കേസുകളുണ്ട്. എറണാകുളം ജില്ലയില്‍ ആലുവ, പറവൂര്‍, ഫോര്‍ട്ട് കൊച്ചി, പാലാരിവട്ടം എന്നിവിടങ്ങളിലാണ് ഏറ്റവും ഒടുവില്‍ ഇയാള്‍ക്കെതിരെ അനാശാസ്യത്തിനും പെണ്‍വാണിഭത്തിനും കേസെടുത്തിട്ടുള്ളത്.
പെണ്‍വാണിഭത്തിലൂടെ പണം സമ്പാദിക്കുകയും ആഡംബര ജീവിതം നയിക്കുകയും ചെയ്യുന്ന ഇയാള്‍ക്ക് ഈ രംഗത്ത് അന്തര്‍ സംസ്ഥാന ബന്ധമുള്ളതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ജനവാസ മേഖലകളിലും വി.ഐ.പികള്‍ താമസിക്കുന്ന പ്രദേശങ്ങളിലും ഭാര്യാഭര്‍ത്താക്കന്‍മാരെന്ന വ്യാജേന താമസിച്ചാണ് ഇയാളുടെ ഇടപാട്.
Discussion about this post