ന്യൂഡൽഹി : ദ കേരള സ്‌റ്റോറി എന്ന സിനിമയ്ക്ക് പശ്ചിമ ബംഗാളിൽ ഏർപ്പെടുത്തിയ വിലക്ക് സുപ്രീം കോടതി പിൻവലിച്ചത് മമത ബാനർജിക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്. സംസ്ഥാനത്ത് ചിത്രം പ്രദർശിപ്പിക്കണമെന്നും ആവശ്യമെങ്കിൽ തിയേറ്റുകൾക്ക് സുരക്ഷയൊരുക്കണമെന്നുമാണ് സുപ്രീം കോടതി നിർദ്ദേശിച്ചത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പിഎസ് നരസിംഹസ, ജെബി പാർടിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
13 പേരുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ സിനിമ നിരോധിച്ചതെന്ന് പശ്ചിമ ബംഗാൾ സർക്കാരിനെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ എഎം സിംഗ്വിയോട് ബെഞ്ച് പറഞ്ഞു. നിങ്ങൾ ഏതെങ്കിലും 13 പേരെ തിരഞ്ഞെടുത്താൽ അവർ ഏത് സിനിമയും നിരോധിക്കണമെന്ന് പറയും. കാർട്ടൂണോ സ്‌പോർട്‌സോ അല്ലെങ്കിൽ എല്ലാ സിനിമയുടെയും അവസ്ഥ ഇത് തന്നെയാകുമെന്ന് ബെഞ്ച് പറഞ്ഞു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ടെന്ന് കോടതി പറഞ്ഞിരുന്നു. പിന്നെ പശ്ചിമ ബംഗാളിന് മാത്രം എന്താണ് പ്രശ്നമെന്ന് ആദ്യം കേസ് പരിഗണിച്ചപ്പോൾ തന്നെ സുപ്രീം കോടതി ചോദിച്ചിരുന്നു.
എന്നാൽ ബംഗാളിലെ ജനങ്ങളുടെ സ്ഥിതി വളരെ വ്യത്യസ്തമാണെന്നും അത് പരിഗണിക്കേണ്ടതുണ്ടെന്നുമാണ് സർക്കാർ അഭിഭാഷകൻ പറഞ്ഞത്. ജനങ്ങളുടെ സ്ഥിതി എല്ലായിടത്തും ഒരുപോലെയാകുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും അതിന് അധികാരം ആനുപാതികമായി വിനിയോഗിക്കണമെന്നും ചീഫ് ജസ്റ്റിസ് മറുപടി നൽകി.
നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ നിങ്ങൾ സിനിമ കാണാതിരിക്കുക. പരസ്യമായ പ്രകടനങ്ങൾ ഒരിക്കലും ഒരാളുടെ മൗലികാവകാശത്തെ ഇല്ലാതാക്കരുത് എന്ന് കോടതി താക്കീത് നൽകി. ഒരു സംഭവം റിപ്പോർട്ട് ചെയ്താൽ സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ട് ആ ജില്ലയിൽ സംസ്ഥാന സർക്കാരിന് നടപടികൾ സ്വീകരിക്കാം. എന്നാൽ സംസ്ഥാനത്തുടനീളം നിരോധിക്കാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് പശ്ചിമ ബംഗാൾ സർക്കാർ അഭിഭാഷകനോട് പറഞ്ഞു.
Discussion about this post