ലക്‌നൗ: കോൺഗ്രസ് നേതാവും വയനാട് എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട എംപിയുമായ രാഹുൽ ഗാന്ധിയ്ക്ക് വധഭീഷണി. സംഭവത്തിൽ പോലീസ് കേസെടുത്തു. ഉത്തർപ്രദേശ് സ്വദേശി മനോജ് റായിക്കെതിരെയാണ് ലക്‌നൗ ചിൻഹാത് പോലീസ് കേസെടുത്തത്.
കഴിഞ്ഞ മാർച്ച് 25ന് കോൺഗ്രസ് മീഡിയ കൺവീനർ ലല്ലൻ കുമാറിൻറെ ഫോണിലാണ് രാഹുൽ ഗാന്ധിക്കെതിരായ വധഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ഇതിന് മുൻപ് ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിയ്ക്ക് നേരെ വധഭീഷണി മുഴക്കിയ 60 കാരനെ പോലീസ് പിടികൂടിയിരുന്നു.ഭാരത് ജോഡോ യാത്ര മധ്യപ്രദേശിൽ പ്രവേശിക്കുന്നതിന് മുമ്പ് നവംബറിലായിരുന്നു സംഭവം. ഇൻഡോറിലെ കടയ്ക്ക് മുൻപിലാണ് കത്ത് കണ്ടത്. 1984ലെ സിഖ് വിരുദ്ധ കലാപത്തിന് പ്രതികാരം ചെയ്യുമെന്നായിരുന്നു ഭീഷണി. രാഹുൽ ഗാന്ധിക്കും കമൽനാഥിനും എതിരെയാണ് കത്തിൽ വധഭീഷണിയുണ്ടായിരുന്നത്. യാത്ര മദ്ധ്യപ്രദേശിലെ ഇൻഡോറിൽ പ്രവേശിക്കുമ്പോൾ രാഹുൽ ഗാന്ധിക്ക് നേരെ ബോംബെറിയും എന്നായിരുന്നു കത്തിലെ ഭീഷണി.
Discussion about this post