അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ വീണ്ടും അതിർത്തി കടന്നെത്തിയ ഡ്രോൺ പിടിച്ചെടുത്ത് അതിർത്തി രക്ഷാ സേന. പാകിസ്താനിൽ മയക്കുമരുന്നുമായെത്തിയ ഡ്രോണാണ് പിടിച്ചെടുത്തത്. കഴിഞ്ഞ നാല് ദിവസത്തിനിടെ അഞ്ചാമത്തെ സംഭവമാണിത്.
അമൃത്സറിൽ ഭൈനി രാജ്പുതാന ഗ്രാമത്തിലെ അമൃത്സർ സെക്ടറിൽ തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. അതിർത്തി കടന്നെത്തിയ ഡ്രോൺ ഉദ്യോഗസ്ഥർ വെടിവച്ച് വീഴ്ത്തുകയായിരുന്നു. 2.1 കിലോ മയക്കുമരുന്നാണ് ഡ്രോണിൽ നിന്ന് പിടിച്ചെടുത്തത്. ഓണാക്കിയ ഒരു ചെറിയ ടോർച്ചും ഡ്രോണിൽ പിടിപ്പിച്ചിട്ടുണ്ടായിരുന്നു. മയക്കുമരുന്ന് കടത്തുന്നവർക്ക് വേഗത്തിൽ ഇത് കണ്ടെത്താനും, താഴെ നിന്ന് എടുക്കാനും വേണ്ടിയാണ് ഇത്തരത്തിൽ ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
19ാം തിയതിക്ക് ശേഷം അഞ്ച് തവണയോളം അതിർത്തി കടന്നെത്തിയ ഡ്രോൺ അതിർത്തി രക്ഷാ സേന വെടിവച്ച് വീഴ്ത്തിയിരുന്നു. ഇതിലൊരു ഡ്രോൺ പാകിസ്താൻ ഭാഗത്തേക്കാണ് വീണത്. ഇത് ഒഴികെ ബാക്കിയെല്ലാ ഡ്രോണുകളും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഡ്രോൺ വഴി ഇന്ത്യയിലേക്ക് പാകിസ്താനിൽ നിന്ന് ലഹരി കടത്താനുള്ള ശ്രമങ്ങൾ കൂടിയതായാണ് റിപ്പോർട്ടുകൾ.
Discussion about this post