ബംഗളൂരു: ഓൾജിബ്ര, സ്‌ക്വയർ റൂട്ട്‌സ്, സമയത്തെക്കുറിച്ചുള്ള ഘടകങ്ങൾ, ആർക്കിടെക്ചർ, പ്രപഞ്ചഘടന, വ്യോമയാനം തുടങ്ങീ വ്യത്യസ്ത മേഖലകളെല്ലാം ആദ്യമായി വേദങ്ങളിൽ പ്രതിപാദിച്ചിരുന്നുവെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്. അവ പിന്നീട് അറബ് രാജ്യങ്ങളിലൂടെ യൂറോപ്പിലേക്ക് സഞ്ചരിച്ചു, ഇതോടെ വിദേശരാജ്യങ്ങളിലെ ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളായി അവ സ്ഥാപിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ ഉജ്ജയിനിൽ മഹർഷി പാണിനി സംസ്‌കൃത വേദ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സോമനാഥ്.
അന്നത്തെ കാലത്തെ ഇന്ത്യൻ ശാസ്ത്രജ്ഞർ ഉപയോഗിച്ചിരുന്ന സംസ്‌കൃതത്തിന് ലിഖിത രൂപം ഇല്ലായിരുന്നു എന്നതായിരുന്നു അന്നത്തെ പ്രശ്‌നം. ഭാഷ കേട്ട് പഠിക്കും അങ്ങനെയാണ് അത് നിലനിന്ന് പോന്നിരുന്നത്. പിന്നീടാണ് ആളുകൾ സംസ്‌കൃതത്തിന് ദേവനാഗരി ലിപി ഉപയോഗിക്കാൻ തുടങ്ങിയത്. സംസ്‌കൃത വ്യാകരണ നിയമങ്ങൾ എഴുതിയ വ്യക്തിയാണ് പാണിനി എന്നാണ് വിശ്വാസം.
എഞ്ചിനീയർമാരും ശാസ്ത്രജ്ഞരുമെല്ലാം സംസ്‌കൃതത്തെ ഇഷ്ടപ്പെടുന്നുണ്ട്. കമ്പ്യൂട്ടറുകളുടെ ഭാഷയ്ക്ക് സംസ്‌കൃതം അനുയോജ്യമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പഠിക്കുന്നവർ സംസ്‌കൃതവും പഠിക്കുന്നു. സംസ്‌കൃതം എങ്ങനെ കണക്കുകൂട്ടാൻ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് ധാരാളം ഗവേഷണങ്ങളും ഇന്ന് നടക്കുന്നുണ്ട്. ശാസ്ത്രത്തിനപ്പുറമുള്ള നേട്ടമാണ് സംസ്‌കൃതത്തിനുള്ളത്. വ്യത്യസ്തങ്ങളായ ശാസ്ത്രമേഖലകളിലെ കണ്ടെത്തലുകൾ സംസ്‌കൃതത്തിലാണ് എഴുതിയിരിക്കുന്നത്. അവ ഇന്നും പൂർണമായി ഉപയോഗിച്ചിട്ടില്ലെന്ന് സോമനാഥ് വ്യക്തമാക്കി.
Discussion about this post