കമ്പം: രണ്ടാം അരിക്കൊമ്പൻ ദൗത്യത്തിനായി തമിഴ്നാട് വനംവകുപ്പ് പൂർണ സജ്ജം. കമ്പത്തിന് സമീപത്തുള്ള വനമേഖലയിൽ കൃത്യമായി ഏത് സ്ഥലത്താണ് നിലവിൽ അരിക്കൊമ്പൻ ഇപ്പോഴുള്ളതെന്ന് വനംവകുപ്പ് കണ്ടെത്തിയതായാണ് വിവരം. അരിക്കൊമ്പൻ ചുരുളിപ്പെട്ടി വനമേഖലയിലെ വെള്ളച്ചാട്ടത്തിനടുത്ത് നിൽക്കുന്നുണ്ടെന്നാണ് സൂചന ലഭിച്ചത്. കമ്പത്ത് നിന്ന് എട്ട് കിലോമീറ്റർ അകലെയാണ് ചുരുളിപ്പെട്ടി. കോയമ്പത്തൂരിൽ നിന്നും രണ്ട് കുങ്കിയാനകളെ കമ്പത്ത് എത്തിച്ചിട്ടുണ്ട്. കുങ്കിയാനകളെ ദൗത്യമേഖലയിലേക്ക് കൊണ്ടുപോകും.
അരിക്കൊമ്പനെ പിടികൂടാൻ തമിഴ്നാട് വനംവുപ്പ് ഇറക്കിയിരിക്കുന്നത് ആനമല കടുവ സങ്കേതത്തിലെ ടോപ്പ് സ്ലിപ്പിൽ നിന്നുള്ള 2 കുങ്കിയാനകളാണ്. കോഴിക്കമുത്തിയിലെ ആനപരിശീല കേന്ദ്രത്തിൽ നിന്നും സ്വയംഭൂ എന്ന കുങ്കിയും അരസിരാജ എന്ന മുത്തുവുമാണ് എത്തുന്നത്.
അരിക്കൊമ്പനെ പോലെ അരിതേടി റേഷൻകടകളും വീടുകളും കയറി ഇറങ്ങി നശിപ്പിച്ചിരുന്ന കാട്ടാന ആയിരുന്നു അരസിരാജ. ആനമലവനത്തിൽ നിന്നും ജനവാസമേഖലയിൽ ഇറങ്ങിയ ആന നവമലയിലെ 7 വയസുകാരിയെയും അർദ്ധനാരി പാളയത്തിലെ 2 കർഷകരെയും കുത്തിക്കൊലപ്പെടുത്തുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തു. തുടർന്നാണ് തമിഴ്നാട് വനം വകുപ്പ് പിടികൂടി ടോപ്സ്ലിപ്പിലെ കോഴിക്കമുത്തിയിലെത്തിച്ചു പരിശീലനം നൽകി കുങ്കിയാക്കിയത്. കുങ്കിയായപ്പോൾ മുത്തു എന്നു പേരിട്ടു.
Discussion about this post