ഗാന്ധിനഗർ : ഗുജറാത്തിലെ രാജ്കോട്ടിൽ ഗെയിമിംഗ് കേന്ദ്രത്തിൽ വൻ തീപിടുത്തം. അപകടത്തിൽ കുട്ടികളടക്കം 24 പേർ മരിച്ചു. രാജ്കോട്ടിലെ ടിആർപി ഗെയിം സോണിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
രാജ്കോട്ട് നഗരത്തിലെ കലവാഡ് റോഡിൽ സ്ഥിതി ചെയ്യുന്ന ടിആർപി ഗെയിം സോണിൽ ശനിയാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു തീപിടുത്തം ഉണ്ടായത്. വേനൽ അവധിയായതിനാൽ നിരവധി കുട്ടികളും ഈ സമയം ഗെയിമിംഗ് കേന്ദ്രത്തിൽ ഉണ്ടായിരുന്നു. കെട്ടിടത്തിലെ എയർ കണ്ടീഷനിംഗ് യൂണിറ്റിലുണ്ടായ സ്ഫോടനമാണ് തീപിടുത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.
ദാരുണമായ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ദുഃഖം രേഖപ്പെടുത്തുകയും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനങ്ങൾ അറിയിക്കുകയും ചെയ്തു. മരിച്ചവരുടെ ബന്ധുക്കൾക്ക് ഗുജറാത്ത് സർക്കാർ നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഗുജറാത്ത് സർക്കാർ പ്രഖ്യാപിച്ചു. നിലവിൽ ഗെയിമിംഗ് കേന്ദ്രത്തിന്റെ ഉടമയെയും മാനേജരെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Discussion about this post