ലഖ്‌നൗ : സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ ഗാസിപൂരിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിൽ വെച്ചാണ് മോദി അഖിലേഷ് യാദവിനും ഇൻഡി സഖ്യത്തിനും എതിരെ ആഞ്ഞടിച്ചത്. വർഗീയതയും ജാതി ചിന്തയും വച്ച് പുലർത്തുന്നവരാണ് ഇൻഡി സഖ്യത്തിലെ ഭൂരിഭാഗം നേതാക്കളും എന്നും മോദി കുറ്റപ്പെടുത്തി.
“കോൺഗ്രസിലെ രാജകുമാരനും എസ് പിയിലെ രാജകുമാരനും പറയുന്നത് മോദി രാജാവാണെന്നാണ്. എന്നാൽ രാജാവല്ല, നിഷേധിക്കപ്പെട്ടവരുടെ അവകാശങ്ങളുടെ കാവൽക്കാരൻ ആണ് മോദി. ഉത്തർപ്രദേശിലെ മാത്രമല്ല ഈ രാജ്യത്തെ മുഴുവൻ കണക്ക് എടുത്തു നോക്കൂ, ഈ രാജകുമാരൻമാരുടെ കുടുംബങ്ങൾ തങ്ങളുടെ അടുത്ത തലമുറകൾക്കായി കൊട്ടാരം പണിയുക മാത്രമാണ് ചെയ്തിട്ടുള്ളത്. എന്നാൽ പത്ത് വർഷം കൊണ്ട് രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റാൻ കഴിഞ്ഞു എന്നുള്ളതിൽ ആണ് എനിക്ക് അഭിമാനം” എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.
എസ് പിയിലെ രാജകുമാരൻ ഉത്തർപ്രദേശിലെ മാഫിയകളെ മടിയിൽ ഇരുത്തി വളർത്തുകയാണ് ചെയ്യുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. സമാജ് വാദി പാർട്ടി അധികാരത്തിലിരുന്ന കാലയളവിൽ ഉത്തർപ്രദേശ് കലാപങ്ങളുടെ വിളനിലമായിരുന്നു. മാഫിയകളെ വളർത്തുകയും അവരുടെ നേതാക്കൾക്ക് നിയമസഭയിലേക്കും ലോകസഭയിലേക്കും ടിക്കറ്റ് നൽകുകയും ചെയ്തിരുന്നവരാണ് സമാജ് വാദി പാർട്ടി. കുടുംബാധിപത്യം, ജാതിയുടെ പേരിൽ അധികാരം പിടിക്കൽ, അഴിമതി എന്നീ കാര്യങ്ങളിൽ ഒരേ ചിന്തകളും ശീലങ്ങളും പുലർത്തുന്നവരാണ് കോൺഗ്രസ്സും സമാജ് വാദി പാർട്ടിയും എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാസിപൂരിൽ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കി.
Discussion about this post