കാസർകോട്: ജില്ലയിൽ വൻ സ്‌ഫോടക വസ്തു ശേഖരവുമായി യുവാവ് പിടിയിൽ. മുളിയാർ കെട്ടുംകല്ല് സ്വദേശി മുഹമ്മദ് മുസ്തഫ ആണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റിന്റെ പിടിയിൽ ആയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഉഗ്ര സ്‌ഫോടക ശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകൾ ആയിരുന്നു ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. ജില്ലയിലേക്ക് വാഹനത്തിൽ വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതായി എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിൽ ആയിരുന്നു മുസ്തഫ പിടിയിൽ ആയത്.
കാറിലായിരുന്നു ഇയാൾ ജലാറ്റിൻ കടത്താൻ ശ്രമിച്ചത്. എന്നാൽ എക്‌സൈസിന്റെ പിടിയിൽ ആകുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയായിരുന്ന എക്‌സൈസ് ഇയാളുടെ കാറും പരിശോധിച്ചു. ഇതോടെയാണ് സ്‌ഫോടക വസ്തുക്കളുടെ വൻ ശേഖരം പിടിച്ചെടുത്തത്.
13 ബോക്‌സുകളിലായി 2800 എണ്ണം ജലാറ്റീൻ സ്റ്റിക്കുകളാണ് ഉണ്ടായിരുന്നത്. ഇവയ്ക്ക് പുറമേ ഡീറ്റെനേറ്റർസ് 6000 എണ്ണവും സ്‌പെഷ്യൽ ഓർഡിനറി ഡീറ്റെനേറ്റർസ് 500 എണ്ണവും പിടികൂടിയിട്ടുണ്ട്. എയർ കാപ് 300, സീറോ ക്യാപ് 4, നമ്പർ ക്യാപ് 7 എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം കസ്റ്റഡിയിൽ എടുക്കാനുള്ള ശ്രമത്തിനിടെ മുസ്തഫ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതോടെ ഇയാളെ ആശുപത്രിയിലാക്കി. ഇയാളുടെ പരിക്ക് ഗുരതരമല്ല. ആശുപത്രിവിട്ട ശേഷം ഇയാളെ വിശദമായി പോലീസ് ചോദ്യം ചെയ്യും.
Discussion about this post