കോട്ടയം : 25 കോടിയിലധികം വിലവരുന്ന 65 സെന്റ് ഭൂമിയും 10,000 ചതുരശ്ര അടി കെട്ടിട സമുച്ചയവും സേവാഭാരതിക്ക് സൗജന്യമായി വിട്ടുനൽകി ഡോക്ടർ രാജശേഖരൻ നായരും ഭാര്യ ഡോക്ടർ സരസുവും. കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ ടൗണിലുള്ള കെട്ടിടമാണ് ആതുരസേവനങ്ങൾക്കായി സേവാഭാരതിക്ക് വിട്ടുനൽകിയത്. ഡോക്ടറുടെ മാതാപിതാക്കളുടെ ഓർമ്മയ്ക്കായാണ് ഏറ്റുമാനൂർ – പാലാ സംസ്ഥാന ഹൈവേയിലുള്ള രാമകൃഷ്ണ എന്ന പേരിലുള്ള ബിൽഡിംഗും, ഒരു വീടും അതെല്ലാം ഉൾപ്പെടുന്ന 65 സെന്റ് സ്ഥലവും സേവാഭാരതിക്ക് വിട്ടുനൽകിയത്.
യു.കെ യിൽ ഡോക്ടർ ആയി പ്രവർത്തിച്ച് റിട്ടയർ ചെയ്ത ഏറ്റുമാനൂരിലെ ഗിരിമന്ദിരം വീട്ടിൽ ഡോക്ടർ രാജശേഖരൻ നായരുടെ അച്ഛൻ ഡോക്ടർ രാം കെ. നായരും അമ്മ ഡോക്ടർ എം.കെ.ചെല്ലമ്മയും ആണ് രാമകൃഷ്ണ എന്ന പേരിൽ ഇവിടെ ആതുരസേവനം ആരംഭിച്ചത്. അച്ഛനും അമ്മയും ഹോമിയോ ഡോക്ടർമാർ ആയിരുന്നു. കൂടാതെ അമ്മ മിഡ് വൈഫ് ആയും പ്രവർത്തിപ്പിച്ചിരുന്ന സേവനകേന്ദ്രമാണ് അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ഓർമ്മയ്ക്കായി സേവാഭാരതിക്ക് വിട്ടുനൽകുന്നത്.
തന്റെ ബാല്യകാലത്തേയും യൗവ്വനത്തിലേയും ഓർമ്മകൾ നിറഞ്ഞ് നിൽക്കുന്ന ”രാമകൃഷ്ണ ബിൽഡിംഗ് ‘ സേവാഭാരതിക്ക് കൈമാറാനുള്ള ആഗ്രഹം ഡോക്ടർ സേവാഭാരതി പ്രവർത്തകരോട് തുറന്നുപറയുകയായിരുന്നു. തന്റെ മാതാപിതാക്കൾ സേവനമായാണ് ഇവിടെ പ്രവർത്തിച്ചത് എന്നും, അതുകൊണ്ട് സേവന കാര്യങ്ങൾ മാത്രമേ ഈ ഭൂസ്വത്ത് ഉപയോഗിച്ച് ചെയ്യാവൂ എന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ഓർമ്മയ്ക്കായി കെട്ടിടത്തിന്റെ പേര് നിലനിർത്തണം എന്ന് മാത്രമാണ് ആവശ്യപ്പെട്ടത്.
ഈ കേന്ദ്രത്തെ നവീകരിച്ച് പാലിയേറ്റിവ് കെയർ യൂണിറ്റ്, അലോപ്പതി-ഹോമിയോ-ആയുർവേദ ഡോക്ടർമാരുടെ സൗജന്യ ഈവനിംഗ് ക്ലിനിക്, പ്രായമായവർക്ക് പകൽ വീട്, ഡയാലിസിസ് സെന്റർ, തൊഴിൽ പരിശീലനകേന്ദ്രം, പരീക്ഷാ പരിശീലന കേന്ദ്രം, ശബരിമല തീർത്ഥാടകർക്ക് തങ്ങാനുള്ള ഇടം, കലകളും യോഗയും പരിശീലിക്കാനുള്ള കേന്ദ്രം തുടങ്ങിയവ ലഭ്യമാക്കുന്ന സേവന കേന്ദ്രമായി മാറ്റുന്നതിന് സേവാഭാരതി പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ ദേശീയ സേവാഭാരതി കോട്ടയം ജില്ലാ ഓഫീസ്, സേവാഭാരതി ഏറ്റുമാനൂർ യൂണിറ്റ് ഓഫീസ് എന്നിവയുടെ പ്രവർത്തനം ‘രാമകൃഷ്ണ ബിൽഡിംഗിലേക്ക് ‘ മാറ്റുകയും ചെയ്യുന്നുണ്ട്.









