ന്യൂഡൽഹി: ശേഷി കൂട്ടിയ ബ്രഹ്മോസിന്റെ നവീകരിച്ച മിസൈലുകൾ ഇന്ത്യയുടെ ബ്രഹ്മാസ്ത്രമാണെന്ന് സേനാ മേധാവികൾ. ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത സംരഭമായ ബ്രഹ്മോസ് എയ്‌റോ സ്‌പേസിന്റെ സിൽവർ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ടാണ് ബ്രഹ്മോസിന്റെ നവീകരിച്ച പതിപ്പിനെ മൂന്ന് സേനാമേധാവികളും ഒരുപോലെ പ്രശംസിച്ചത്.
പാകിസ്താൻ, ചൈന തുടങ്ങിയ അയൽരാജ്യങ്ങളുമായി അതിർത്തി തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിരോധത്തിനും ആവശ്യമെങ്കിൽ ശക്തമായ മറുപടി നൽകാനും ഇത്തരം കരുത്തുറ്റ ആയുധങ്ങൾ വികസിപ്പിക്കേണ്ടത് ഇന്ത്യയ്ക്ക് ആവശ്യമാണെന്ന് സേനാ മേധാവികൾ വ്യക്തമാക്കി.
290 കിലോമീറ്റർ ദൂരപരിധിയിൽ നിന്ന് ബ്രഹ്മോസിന്റെ പ്രഹരശേഷി 450 കിലോമീറ്ററായി വർദ്ധിപ്പിച്ച് സുഖോയ് വിമാനങ്ങളിൽ ഘടിപ്പിച്ചതോടെ വായുസേനയ്ക്ക് ഇരട്ടിക്കരുത്താണ് കൈവന്നതെന്ന് എയർ ചീഫ് മാർഷൽ വി.ആർ ചൗധരി പറഞ്ഞു.
നേരത്തെയുളളതിലും ഭാരം കുറഞ്ഞതും ചെറുതും മൂന്ന് മടങ്ങ് അധികവേഗം നൽകുന്നതുമാണ് ബ്രഹ്മോസിന്റെ നവീകരിച്ച പതിപ്പ്. മിഗ് 29, മിറാഷ് 2000, തേജസ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തുടങ്ങിയ ചെറുയുദ്ധവിമാനങ്ങളിലും ഇവ ഘടിപ്പിക്കാനാകുമെന്നതാണ് വലിയ പ്രത്യേകത. പ്രതിരോധത്തിന് മാത്രമല്ല കൂടുതൽ കരുത്തോടെ പ്രതികരിക്കാനും ബ്രഹ്മോസിന്റെ നവീകരിച്ച പതിപ്പ് സഹായിക്കുമെന്ന് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ പറഞ്ഞു.
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് അനിൽ ചൗഹാൻ ആണ് ബ്രഹ്മോസ് സൈന്യത്തിന്റെ ബ്രഹ്മാസ്ത്രയാണെന്ന് വിശേഷിപ്പിച്ചത്. ആത്മനിർഭരത എന്നതുകൊണ്ട് ഇന്ത്യ തനിച്ച് എല്ലാ ആയുധങ്ങളും നിർമിക്കുമെന്നല്ല, വിദേശ പങ്കാളികളുമായി ചേർന്ന് ഇന്ത്യയിൽ ഇതിനായി സംയുക്ത സംരഭങ്ങൾ ഒരുക്കുന്നതും അതിന്റെ ഭാഗമാണെന്നും ബ്രഹ്മോസ് എയ്‌റോ സ്‌പേസ് അത്തരമൊരു വിജയകരമായ സംയുക്ത സംരംഭമാണെന്നും അനിൽ ചൗഹാൻ പറഞ്ഞു.
നിലവിൽ 800 കിലോമീറ്റർ ദൂരപരിധിയുളള പുതിയ വേർഷൻ ബ്രഹ്മോസിന്റെ പണിപ്പുരയിലാണ് അധികൃതർ. ഇതിന്റെ ആദ്യ പരീക്ഷണം പൂർത്തിയാകുകയും ചെയ്തു.
Discussion about this post