ന്യൂഡൽഹി: ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഹൃദയഭേദകമായ വാർത്തയാണിതെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും വൈറ്റ് ഹൗസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. അമേരിക്കൻ ജനതയുടെ പ്രാർത്ഥന ദുരന്തത്തിൽ അകപ്പെട്ടവർക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.
വെള്ളിയാഴ്ച വൈകിട്ടുണ്ടായ അപകടത്തിൽ 288 പേർക്കാണ് ജീവൻ നഷ്ടമായത്. 1091 പേർക്ക് പരിക്കേറ്റെന്നും ഇതിൽ 56 പേരുടെ നില ഗുരുതരമാണെന്നും റെയിൽവേ അറിയിച്ചു. അപകടമുണ്ടായ ട്രാക്കിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ ഒരു ട്രാക്കിലേയും ബുധനാഴ്ചയോടെ ഗതാഗതം പൂർണമായും പുന:സ്ഥാപിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിട്ടുണ്ട്.
അപകട കാരണം കോറമണ്ഡൽ എക്സ്പ്രസിന്റെ പിഴവാണെന്ന് റെയിൽവെ സ്ഥിരീകരിച്ചിട്ടുണ്ട്. ഷാലിമാർ – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് ട്രാക്ക് തെറ്റിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. അപകട സ്ഥലത്ത് എത്തിയ റെയിൽവേ ഉദ്യോഗസ്ഥരുടേതാണ് പ്രാഥമിക നിഗമനം. മെയിൻ ട്രാക്കിലൂടെ പോകേണ്ട കോറമണ്ഡൽ എക്സ്പ്രസ് ലൂപ്പ് ട്രാക്കിലൂടെ മാറിയോടിയതാണ് അപകടത്തിന് കാരണമായത്. നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിൽ ആദ്യം ഇടിച്ചത് കോറമണ്ഡൽ എക്സ്പ്രസാണെന്നും കണ്ടെത്തിയിട്ടുണ്ട്. അപകടം നടക്കുമ്പോൾ 130 കിലോമീറ്റർ വേഗതയിലാണ് കോറമണ്ഡൽ എക്സ്പ്രസ് ചരക്കുവണ്ടിയിലേക്ക് ഇടിച്ചുകയറിയത്. ഈ കൂട്ടിയിടിയിൽ കോറമണ്ഡൽ എക്സ്പ്രസിന്റെ 22 ബോഗികളും പാളം തെറ്റി. കോറമണ്ഡൽ എക്സ്പ്രസിന്റെ 3 ബോഗികൾ തൊട്ടടുത്ത ട്രാക്കിലൂടെ പോവുകയായിരുന്ന ട്രെയിനിലേക്ക് വീണതോടെ നേർവഴിയിൽ പോയ ഹൗറ സൂപ്പർഫാസ്റ്റും അപകടത്തിൽപെടുകയായിരുന്നു.
Discussion about this post