പറ്റ്‌ന: ബിഹാറിൽ നിർമാണത്തിലിരുന്ന കൂറ്റൻ പാലം തകർന്ന് നദിയിൽ പതിച്ച സംഭവം ഡിസൈനിലെ പിഴവാണെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. സർക്കാർ ഇക്കാര്യം പരിശോധിക്കുമെന്നും ശക്തമായ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഖഗാരിയ ജില്ലയിലെ അഗുവാനിഘട്ടിനെയും ഭഗൽപൂരിലെ സുൽത്താൻഗഞ്ചിനെയും ബന്ധിപ്പിക്കുന്ന ഭഗൽപൂർ പാലമാണ് തകർന്നത്. പാലം തകർന്ന് നദിയിൽ വീഴുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സർക്കാരിന് നാണക്കേടായി മാറിയിരുന്നു. 1700 കോടി രൂപ നിർമാണ ചിലവിൽ പൂർത്തിയായി വന്ന പാലമാണ് പൊളിഞ്ഞ് നദിയിൽ പതിച്ചത്.
കഴിഞ്ഞ വർഷം ഉണ്ടായ മിന്നൽ പ്രളയത്തിലും പാലത്തിന്റെ ഒരുഭാഗം തകർന്നിരുന്നു. ഇതിന് പിന്നാലെ പാലത്തിന്റെ നിർമിതി പരിശോധിക്കാൻ ഐഐടി റൂർക്കിയിലെ വിദഗ്ധരെ സർക്കാർ നിയോഗിച്ചു. ഇതിന്റെ അന്തിമ റിപ്പോർട്ട് ആയിട്ടില്ലെങ്കിലും പാലത്തിന് നിർമാണതകരാർ ഉളളതായി ഇവർ പരിശോധനയ്ക്ക് ശേഷം മുന്നറിയിപ്പ് നൽകിയിരുന്നതായി സർക്കാർ പറയുന്നു.
2014 ലാണ് പാലത്തിന്റെ നിർമാണം ആരംഭിച്ചത്. 2019 ൽ പൂർത്തിയാക്കാനായിരുന്നു പദ്ധതിയെങ്കിലും കാലാവധി നാല് തവണ നീട്ടി. നിർമിതിയിൽ പോരായ്മകൾ കണ്ടതിനെ തുടർന്ന് പൊളിക്കാൻ തീരുമാനിച്ചിരുന്നതാണെന്ന വിചിത്ര പ്രതികരണമാണ് ഉപമുഖ്യമന്ത്രി തേജസ്വി യാദവ് നടത്തിയത്. 3.1 കിലോമീറ്റർ ദൈർഘ്യം വരുന്നതാണ് പാലം. എസ്പി സിംഗ്ല കൺസ്ട്രക്ഷൻസ് കമ്പനിക്കായിരുന്നു നിർമാണ കരാർ.
പാലം തകർന്നത് ബിഹാറിൽ രാഷ്ട്രീയ വിവാദവുമായിട്ടുണ്ട്. അഴിമതിയുടെ പാലമെന്നാണ് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂൻവല്ല വിശേഷിപ്പിച്ചത്. ഇക്കൊല്ലം നവംബറിലോ ഡിസംബറിലോ ഉദ്ഘാടനം നടത്താൻ പദ്ധതിയിട്ടിരുന്ന പാലമാണ് വെളളത്തിലായത്.
Discussion about this post