കമ്പം: ഇന്നലെ മുത്തുക്കുളി വനത്തിൽ തുറന്ന് വിട്ട അരിക്കൊമ്പൻ ആരോഗ്യവാനെന്ന് തമിഴ്‌നാട് വനംവകുപ്പ്. വനംവകുപ്പിന്റെ പ്രത്യേകസംഘം ആനയെ നിരീക്ഷിച്ച് വരികയാണ്. നിലവിൽ കോതയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്താണ് ആനയുള്ളത്. പുതിയ സ്ഥലത്ത് ആനയ്ക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും ലഭ്യമാണെന്ന് തമിഴ്‌നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീനിവാസ് ആർ റെഡ്ഡി അറിയിച്ചു. ആനയുടെ ഒരാഴ്ചത്തെ നീക്കങ്ങളും ആരോഗ്യസ്ഥിതിയും നിരീക്ഷിക്കാനാണ് പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്.
തുറന്ന് വിട്ട ആ ജലാശയത്തിൽ നിന്നും വെള്ളം കുടിക്കുന്നതിന്റെ ദൃശ്യങ്ങൾ വനംവകുപ്പിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചാം തിയതി പുലർച്ചെയാണ് മയക്കുവെടിയുതിർത്ത് കമ്പത്ത് നിന്ന് അരിക്കൊമ്പനെ പിടികൂടിയത്. തുമ്പിക്കൈ, കാലുകൾ എന്നിവിടങ്ങളിലെ മുറിവിന് പ്രത്യേക ചികിത്സ നൽകിയാണ് തിരുനെൽവേലിയിൽ എത്തിച്ചത്. തുമ്പിക്കൈക്ക് പരിക്കുണ്ടെങ്കിലും വെള്ളം കുടിക്കുകയും തീറ്റയെടുക്കുകയും ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസം അരിക്കൊമ്പൻ വനത്തിലൂടെ അധിക ദൂരം സഞ്ചരിച്ചിട്ടില്ല. മയക്കുവെടിയേറ്റതിന്റെ ആലസ്യവും ഒരു ദിവസത്തിലേറെ ആനിമൽ ആംബുലൻസിൽ നിന്നതിന്റേയും ക്ഷീണം കൊണ്ടാകാം ഇതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
Discussion about this post