ചെന്നൈ: കമ്പത്ത് നിന്നും മയക്കുവെടിവച്ച് പിടികൂടി കളക്കാട് മുണ്ടൻ തുറൈ കടുവാ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പൻ പൂർണ ആരോഗ്യവാൻ. ആവശ്യത്തിന് ഭക്ഷണം കഴിച്ചും വെള്ളം കുടിച്ചും ആന ഇവിടെ സുഖമായി കഴിഞ്ഞുവരികയാണെന്ന് തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. മതിയായ വെള്ളവും ഭക്ഷണവും ലഭിക്കുന്ന പ്രദേശത്താണ് നിലവിൽ ആനയുള്ളതെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
കടുവാ സങ്കേതത്തിലേക്ക് തുറന്നുവിട്ട ആനയുടെ നീക്കങ്ങൾ ഉദ്യോഗസ്ഥർ നിരീക്ഷിച്ചുവരികയാണ്. പൊതുവെ ശാന്തനായിട്ടാണ് ആന കാണപ്പെടുന്നത്. വസിക്കാൻ അനുകൂല സാഹചര്യമായതിനാൽ ഈ പ്രദേശം വിട്ട് ആന നീങ്ങില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ. കൊതയാർ വനമേഖലയിൽ വനം വകുപ്പ് ജീവനക്കാരും വെറ്ററിനറി ഡോക്ടർമാറും അടങ്ങുന്ന സംഘമാണ് ആനയെ നിരീക്ഷിക്കുന്നത്.
കടുവാ സങ്കേതത്തിൽ കൊണ്ടുവിടുമ്പോൾ ആനയ്ക്ക് നേരിയ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. തുമ്പിക്കയ്യിൽ മുറിവ് ഉൾപ്പെടെ ഉണ്ടായിരുന്നു. എന്നാൽ ഭക്ഷണവും വെള്ളവും കുടിച്ച് ആന ആരോഗ്യം വീണ്ടെടുക്കുകയായിരുന്നു. ഇക്കാര്യം നേരത്തെയും വനംവകുപ്പ് അറിയിച്ചിരുന്നു. അരിക്കൊമ്പൻ പുല്ലു തിന്നുന്നതിന്റെ ദൃശ്യങ്ങളും വനംവകുപ്പ് പുറത്തുവിട്ടിരുന്നു.
മണിമുത്താർ ഡാം സൈറ്റിലെ ജലസംഭരണിയ്ക്ക് സമീപത്ത് നിന്ന് പുല്ല് പറിച്ച് കഴുകി വൃത്തിയാക്കി കഴിക്കുന്ന ആനയുടെ ദൃശ്യങ്ങൾ ആണ് പുറത്തുവിട്ടത്.
Discussion about this post