ന്യൂഡൽഹി: രാഹുലിൻറെ വിദേശയാത്രയെ തുടർന്ന് മാറ്റിവെച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗം അടുത്ത ആഴ്ച പട്നയിൽ നടക്കും. 2024 ൽ പ്രതിപക്ഷ പാർട്ടികളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരാകണം എന്നതായിരുന്നു പ്രധാന അജണ്ടയായി നേരത്തെ നിശ്ചയിച്ചിരുന്നത്. അതേ സമയം യോഗത്തിൻറെ പ്രധാന അജണ്ട അന്നേ ദിവസം ചർച്ച ചെയ്യില്ല എന്നാണ് റിപ്പോർട്ടുകൾ. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടികൾക്ക് പ്രവർത്തിക്കാനുള്ള പൊതു അജണ്ട മാത്രമായിരിക്കും യോഗത്തിൽ തീരുമാനിക്കുന്നത്. ജെഡിയു ആണ് യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത്. പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് കൂടുന്നതിനാണ് ആദ്യ പ്രാധാന്യമെന്നും പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പിന്നീട് തീരുമാനിക്കുമെന്നും ആർജെഡി നേതാക്കൾ അറിയിച്ചു.
പണപ്പെരുപ്പവും തൊഴിലില്ലായ്മയും എല്ലാവരെയും ബാധിക്കുന്ന പ്രശ്നങ്ങളാണ്. ഇതായിരിക്കും യോഗം പ്രധാനമായും ചർച്ച ചെയ്യുന്നത്. സർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥത, നോട്ട് നിരോധനം, തെറ്റായ ജിഎസ്ടി നയങ്ങൾ എന്നിവയും ചർച്ച ചെയ്യും. ഇതിനുപുറമെ, സാമുദായിക സൗഹാർദ്ദം, സർക്കാർ ഏജൻസികളുടെ ദുരുപയോഗം. ജനാധിപത്യത്തെ അട്ടിമറിക്കൽ എന്നിവയും പ്രധാന വിഷയങ്ങളാണ്.
പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ കുറിച്ച് ചർച്ചകളൊന്നും ഉണ്ടാകില്ല. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവ് ശരദ് പവാർ പൊതു മിനിമം പരിപാടി അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്നും ജെഡിയു നേതാക്കൾ പറഞ്ഞു. “ഒരു പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ കുറിച്ചും ചർച്ചയില്ല, അതല്ല യോഗത്തിന്റെ ലക്ഷ്യം. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷം പാർട്ടികൾ തമ്മിലുള്ള ഏകോപനത്തിനായാണ് യോഗം, ഇത് ആദ്യ ചുവടുവെപ്പായിരിക്കും,” ജെഡിയു വൃത്തങ്ങൾ അറിയിച്ചു.
പ്രതിപക്ഷ പാർട്ടികൾ തമ്മിൽ ഒരു ഔപചാരിക സഖ്യത്തിന് സാധ്യതയില്ലെങ്കിലും, എല്ലാ സീറ്റുകളിലും വിജയിക്കാവുന്ന ഒരു പ്രതിപക്ഷ സ്ഥാനാർത്ഥി എന്ന ഫോർമുലയിൽ പ്രവർത്തിക്കുക എന്നതാണ് പ്രധാന ആശയം. വിവിധ സംസ്ഥാനങ്ങളിലേക്ക് മുഖ്യ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ യാത്ര ചെയ്യും. പ്രതിപക്ഷ ഐക്യത്തിന് പിന്തുണ സമാഹരിക്കാൻ യോഗങ്ങളും സമ്മേളനങ്ങളും നടത്തും. ഇതിനായി മുതിർന്ന നേതാക്കളുടെ ഒരു കമ്മറ്റി രൂപീകരിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുമെന്നും എൻസിപി വൃത്തങ്ങൾ അറിയിച്ചു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എൻസിപി അധ്യക്ഷൻ ശരദ് പവാർ എന്നിവർ യോഗത്തിൽ പങ്കെടുക്കാൻ സമ്മതം അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ, സിപിഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ (എംഎൽ) ജനറൽ സെക്രട്ടറി ദിപങ്കർ ഭട്ടാചാര്യ എന്നിവരും പങ്കെടുക്കും. തെലങ്കാന ആസ്ഥാനമായുള്ള ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്), ഒഡീഷയിലെ ബിജു ജനതാദൾ (ബിജെഡി), ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) എന്നിവർ കോൺഗ്രസുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് യോഗത്തിൽ നിന്ന് വിട്ടുനിൽക്കും.
Discussion about this post