ശ്രീനഗർ: ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്തുകയും സൈനികരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്ത രണ്ട് ഡോക്ടർമാർക്കെതിരെ പ്രാഥമിക നടപടി. ഡോ. ബിലാൽ അഹമ്മദ് ദലാൽ, ഡോ. നിഗത് ഷഹീൻ ചില്ലു എന്നിവരെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. 2009 മെയ് 30 ന് ജമ്മുകശ്മീരിലെ ഷോപ്പിയാനിലെ ഒരു അരുവിയിൽ ആകസ്മികമായി മുങ്ങിമരിച്ച നിലയിൽ രണ്ട് യുവതികളെ കണ്ടെത്തിയതാണ് ഇന്ത്യക്കെതിരായ വലിയ ഗൂഢാലോചനകൾക്ക് കാരണമായത്. പെൺകുട്ടികളുടെ മരണത്തിന് കാരണം ഇന്ത്യൻ സൈന്യമാണെന്നും , സൈനികർ അവരെ ബലാത്സംഗം ചെയ്ത ശേഷം കൊന്നതള്ളിയതാണെന്നും രാജ്യവിരുദ്ധ ശക്തികൾ പ്രചാരണം ആരംഭിച്ചു.
ഇതിന് പിന്നാലെ മരണപ്പെട്ട ആസ്യ,നീലോഫർ എന്നിവരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് രണ്ട് ഡോക്ടർമാരും ചേർന്ന് തിരുത്തി. ബലാത്സംഗത്തിനിരയായ ശേഷം കൊല്ലപ്പെടുകയായിരുന്നു എന്നാണ് ഡോക്ടർമാർ പോസ്റ്റ്‌മോർട്ടത്തിൽ രേഖപ്പെടുത്തിയത്. ഇതിലൂടെ പെൺകുട്ടികളുടെ മരണത്തിന് പിന്നിൽ സുരക്ഷാസേനയാണെന്ന് വരുത്തിതീർത്ത് ഇന്ത്യൻ ഭരണകൂടത്തിനെതിരെ അസംതൃപ്തി സൃഷ്ടിക്കുക എന്നതായിരുന്നു ഇരുവരുടെയും ലക്ഷ്യം.
എന്നാൽ സിബിഐ അന്വേഷണത്തിൽ പെൺകുട്ടികളുടേത് സ്വാഭാവിക മുങ്ങിമരണമായിരുന്നുവെന്നും ബലാത്സംഗത്തിനിരയായിട്ടില്ലെന്നും കണ്ടെത്തി. ഡോ. ബിലാലും ഡോ. നിഗത്തും പാകിസ്താന്റെ ചാരസംഘടനയായ ഐഎസ്ഐക്കും തീവ്രവാദ സംഘടനകൾക്കും വേണ്ടി പ്രവർത്തിച്ചുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇക്കാര്യം തെളിഞ്ഞതിനെ തുടർന്ന് രണ്ട് ഡോക്ടർമാരെ പിരിച്ചുവിടാൻ സർക്കാർ ഇന്ത്യൻ ഭരണഘടനയുടെ 311 (2) (സി) വകുപ്പ് അനുസരിച്ച് നടപടി സ്വീകരിക്കുകയായിരുന്നു.
ഷോപ്പിയാൻ സംഭവത്തിന് പിന്നാലെ ഏഴു മാസത്തോളം കശ്മീരിൽ വ്യാപക അതിക്രമങ്ങളാണ് നടന്നത്. 2009 ജൂൺ മുതൽ ഡിസംബർ വരെയുള്ള ഏഴ് മാസങ്ങളിൽ ഹുറിയത്ത് പോലുള്ള ഗ്രൂപ്പുകൾ 42 തവണയാണ് ബന്ദിനും മറ്റ് പ്രതിഷേധ സമരങ്ങൾക്കും ആഹ്വാനം ചെയ്തത്. ഇത് കശ്മീരിൽ വ്യാപകമായ കലാപത്തിന് കാരണമായി. ഇതിൻ്റെയെല്ലാം ആഘാതം തൊട്ടടുത്ത വർഷം വരെ നീണ്ടുനിന്നു. വിവിധ പോലീസ് സ്റ്റേഷനുകളിലായി 251 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ പ്രതിഷേധത്തിനിടെ ഏഴ് സാധാരണക്കാർക്ക് ജീവൻ നഷ്ടപ്പെടുകയും 103 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 29 പോലീസ് ഉദ്യോഗസ്ഥർക്കും ആറു അർദ്ധ സൈനികർക്കും പരിക്കേറ്റു. കണക്ക് പ്രകാരം ഈ ഏഴ് മാസത്തിനിടെ കശ്മീരിലെ വ്യാപാരികൾക്ക് 6000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോർട്ട്.










Discussion about this post