കൈറോ: ഔദ്യോഗിക സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് രാജ്യത്തെ പരമോന്നത ബഹുമതി സമ്മാനിച്ച് ആദരിച്ച് ഈജിപ്ത്. പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽിസിയിൽ നിന്നാണ് പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ദ നൈൽ നരേന്ദ്രമോദി സ്വീകരിച്ചത്. ഉഭയകക്ഷി ചർച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഈജിപ്ത് പ്രസിഡന്റും ഇരു രാജ്യങ്ങളുടെയും പരസ്പര സഹകരണത്തിനുള്ള കരാറിൽ ഒപ്പുവച്ചു. 26 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈജിപ്ത് സന്ദർശിക്കുന്നത്.
അമേരിക്കൻ സ്റ്റേറ്റ് വിസിറ്റിന് ശേഷം ഈജിപ്തിന്റെ തലസ്ഥാനത്ത് എത്തിയ നരേന്ദ്രമോദിയെ വിമാനത്താവളത്തിൽ പ്രധാനമന്ത്രി മൊസ്തഫ മദ്ബൗലി നേരിട്ടെത്തിയാണ് സ്വീകരിച്ചത്. മൂസ്ലീം ഭൂരിപക്ഷ രാജ്യത്തെ ജനങ്ങൾ തിങ്ങിനിറഞ്ഞാണ് നരേന്ദ്രമോദിയ്ക്ക് സ്വീകരണമൊരുക്കിയത്. ത്രിവർണ പതാക ഉയർത്തിയും മുദ്രാവാക്യങ്ങൾ വിളിച്ചും, അവർ ഇന്ത്യയോടുള്ള ആദരമർപ്പിച്ചു.
ഒന്നാം ലോക മഹായുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് ഹീലിയോപോളിസ് യുദ്ധ സെമിത്തേരിയിൽ എത്തി പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു. ലോകമഹായുദ്ധത്തിൽ ഈജിപ്തിലും പലസ്തീനിലും പോരാടി വീരമൃത്യു വരിച്ച 4000 ത്തോളം ഇന്ത്യൻ സൈനികരുടെ ഓർമ്മയ്ക്കാണ് സ്മാരകം നിർമ്മിച്ചിരിക്കുന്നത്.
ഈജിപ്തിലെ പതിനൊന്നാം നൂറ്റാണ്ടിലെ ചരിത്രപ്രസിദ്ധമായ അൽഹക്കിം മസ്ജിദും അദ്ദേഹം സന്ദർശിച്ചു.ആറ് വർഷത്തോളം നീണ്ട അറ്റകുറ്റപണികൾ പൂർത്തിയാക്കിയാണ് മസ്ജിദ് വീണ്ടും തുറന്നുകൊടുത്തത്. ഇതിന്റെ അറ്റകുറ്റപണിയ്ക്ക് ധനസഹായം നൽകിയവരിൽ പ്രധാനികളാണ് ദാവൂദി ബോറ എന്ന മുസ്ലീം വിഭാഗം. പ്രധാനമന്ത്രി ഏറെ ആദരിക്കുന്ന മുസ്ലീംജനവിഭാഗമാണ് ഇവർ.രാജ്യസ്‌നേഹികളും, നിയമത്തെ വിലമതിക്കുന്നവരും, സമാധാന പാലകരുമാണ് ഈ വിഭാഗമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. അത് കൊണ്ടുതന്നെ ദാവൂദി ബോറകൾക്ക് ഏറെ പ്രധാന്യമുള്ള മസ്ജിദ് നരേന്ദ്രമോദി സന്ദർശിച്ചത്് വലിയ പ്രാധാന്യമേറിയ സംഭവമായാണ് പലരും വിശേഷിപ്പിക്കുന്നത്.
ഫാത്തിമി ഇസ്മായിലി ത്വയ്യിബി വിശ്വാസത്തെയാണ് ദാവൂദി ബോറകൾ പിന്തുടരുന്നത്. ഈജിപ്തിലാണ് ഇവരുടെ പൂർവികരെല്ലാം ഉള്ളത് അവിടെ നിന്നാണ് ഇവർ യെമനിലേക്കും, പിന്നീട് ഇന്ത്യയിലേക്കും കുടിയേറിയത്. ബോറകളിൽ തന്നെ രണ്ട് വിഭാഗങ്ങളുണ്ട്. ഷിയാ ഭൂരിപക്ഷ വിഭാഗമാണ് ഇതിലൊന്ന്. ഇവർ വ്യാപാരികളാണ്. രണ്ടാമത്തേത് ബോറ ന്യൂനപക്ഷങ്ങളാണ്. ഇവർ കർഷകരാണ്. ഇന്ത്യയിൽ മാത്രം അഞ്ച് ലക്ഷം ബോറ മുസ്ലീങ്ങളുണ്ട്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത്രത്തോളമുണ്ടാകും. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, എന്നിവിടങ്ങളിലെല്ലാം ഇവരുടെ സാന്നിധ്യം കാണാം. സൂറത്താണ് ഇവരുടെ ആസ്ഥാന കേന്ദ്രം.
Discussion about this post