മുംബൈ : ഓൺലൈൻ ഗെയിമിംഗും സോഷ്യൽ മീഡിയ ടാസ്കുകളും ആയുധമാക്കി ഇന്ത്യൻ യുവാക്കളെ ഭീകരപ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാൻ പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അധോലോക സംഘങ്ങൾ നടത്തിയ വൻ ഗൂഢാലോചന മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (ATS) തകർത്തു. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയുടെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന ലഹരി-ആയുധ മാഫിയ തലവൻ ഷഹ്‌സാദ് ഭട്ടി, അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ അനുയായി മുസ്തഫ ജിൻഗഡ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള രാജ്യാന്തര ഭീകര ശൃംഖലയാണ് ഇന്ത്യൻ സുരക്ഷാ ഏജൻസികളുടെ സപ്പോർട്ട് നെറ്റ്‌വർക്ക് തകർത്തുള്ള നീക്കത്തിലൂടെ വലയിലായത്. മുംബൈ, പൂനെ, താനെ, രത്നഗിരി ഉൾപ്പെടെ മഹാരാഷ്ട്രയിലുടനീളമുള്ള മുന്നൂറിലധികം കേന്ദ്രങ്ങളിൽ എ.ടി.എസ് നടത്തിയ അതീവ രഹസ്യമായ മിന്നൽ പരിശോധനകളിൽ, പാക് ഭീകരരുമായി ഓൺലൈൻ വഴി നിരന്തരം സമ്പർക്കം പുലർത്തിയ ഇരുന്നൂറിലധികം യുവാക്കളെ കണ്ടെത്തുകയും ഇവരിൽ പലരെയും ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്.
മുംബൈയിലെ ജനത്തിരക്കേറിയ സ്ഥലങ്ങളിലും തന്ത്രപ്രധാന സുരക്ഷാ കേന്ദ്രങ്ങളിലും വലിയ തോതിലുള്ള അട്ടിമറികളും പ്രതികാര ആക്രമണങ്ങളും നടത്തുകയായിരുന്നു ഈ പാക് സ്ലീപ്പർ സെല്ലുകളുടെ പ്രധാന ലക്ഷ്യമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇന്ത്യൻ ഭരണകൂടത്തോടും സുരക്ഷാ ഏജൻസികളോടും അതൃപ്തിയുള്ള യുവാക്കളെ സോഷ്യൽ മീഡിയ വഴിയും ഓൺലൈൻ മൾട്ടിപ്ലെയർ ഗെയിമുകളിലൂടെയുമാണ് പാക് ഹാഡ്‌ലർമാർ ആദ്യം വലയിലാക്കുന്നത്. ഗെയിമിംഗ് ആപ്പുകളിലെ ചാറ്റ് റൂമുകൾ വഴി പരിചയപ്പെടുന്ന ഇവർക്ക് തുടക്കത്തിൽ നിസ്സാരമെന്ന് തോന്നിക്കുന്ന ചില ടാസ്കുകൾ നൽകും. നിർദ്ദിഷ്ട സ്ഥലങ്ങളുടെ ചിത്രങ്ങൾ പകർത്തുക, പോലീസ് വിന്യാസത്തിന്റെ വീഡിയോകൾ എടുക്കുക, സുരക്ഷാ പരിശോധനകളുടെ വിവരങ്ങൾ കൈമാറുക തുടങ്ങിയ ചെറിയ ജോലികൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഓൺലൈൻ വാലറ്റുകൾ വഴിയും ഹവാല ചാനലുകൾ വഴിയും വൻ തുക പ്രതിഫലമായി നൽകിയിരുന്നു. ഇങ്ങനെ പണത്തിന്റെ പ്രലോഭനത്തിലും തീവ്രചിന്താഗതിയിലും അകപ്പെടുന്ന യുവാക്കളെ പിന്നീട് അതിർത്തി കടത്തിയുള്ള ആയുധക്കടത്തിനും സ്ഫോടനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമുള്ള വലിയ ദൗത്യങ്ങൾ ഏൽപ്പിക്കുകയാണ് ഇവരുടെ രീതി.
അടുത്തിടെ ഹരിയാനയിലെ അംബാല പോലീസ് സ്റ്റേഷന് സമീപം നടന്ന കാർ ബോംബ് സ്ഫോടനത്തിന് പിന്നിലും ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ക്ഷേത്രങ്ങൾക്ക് നേരെ നടത്താനിരുന്ന ആക്രമണങ്ങൾക്ക് പിന്നിലും ഇതേ ഷഹ്‌സാദ് ഭട്ടി ഗ്രൂപ്പിന്റെ കൃത്യമായ ഇടപെടലുകൾ ഉണ്ടായിരുന്നതായി ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്. മുംബൈയിലെ ബന്ദ്ര ഈസ്റ്റിൽ നടന്ന കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾക്ക് പ്രതികാരമായി നഗരത്തിൽ വലിയ തോതിലുള്ള കലാപങ്ങളും സ്ഫോടനങ്ങളും സൃഷ്ടിക്കാൻ ഈ മൊഡ്യൂൾ പദ്ധതിയിട്ടിരുന്നതായി ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെല്ലും സ്ഥിരീകരിച്ചിട്ടുണ്ട്. പിടിയിലായ പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്നും ലാപ്ടോപ്പുകളിൽ നിന്നും പാകിസ്ഥാനിലേക്കും ദുബായിലേക്കും അയച്ച തന്ത്രപ്രധാനമായ നിരവധി ദൃശ്യങ്ങളും എൻക്രിപ്റ്റഡ് സന്ദേശങ്ങളും ഇന്റലിജൻസ് വിഭാഗം വീണ്ടെടുത്തു. പഞ്ചാബ് അതിർത്തികളിൽ ഡ്രോണുകൾ വഴി മയക്കുമരുന്നും മാരകായുധങ്ങളും എത്തിക്കുന്നതിനും രാജ്യത്തെ പ്രമുഖ വ്യക്തികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്കും ഈ ശൃംഖലയിലെ ഇന്ത്യക്കാരായ അംഗങ്ങളെ ഉപയോഗിച്ചിരുന്നു. നിലവിൽ കസ്റ്റഡിയിലെടുത്ത യുവാക്കൾക്ക് കടുത്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും, മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ഇവർക്ക് കൗൺസിലിംഗ് നൽകി വരികയാണെന്നും എ.ടി.എസ് വൃത്തങ്ങൾ അറിയിച്ചു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ അപരിചിതർ നൽകുന്ന ഇത്തരം ചെറിയ സാമ്പത്തിക ഓഫറുകളിലും ചതിക്കുഴികളിലും പെട്ടുപോകാതിരിക്കാൻ രാജ്യത്തെ യുവാക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് സുരക്ഷാ ഏജൻസികൾ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.








