ഭോപ്പാൽ : ഏകീകൃത സിവിൽ കോഡ് (UCC) നടപ്പിലാക്കാനുള്ള നിർണ്ണായക നീക്കങ്ങളുമായി മധ്യപ്രദേശ് സർക്കാർ. സംസ്ഥാനത്ത് ഒരു വിവാഹം കഴിക്കുന്നവർക്ക് മാത്രമേ നിയമപരമായി ജീവിക്കാൻ അവകാശമുണ്ടായിരിക്കുകയുള്ളൂവെന്ന ശക്തമായ പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് രംഗത്തെത്തി. കട്‌നി ജില്ലയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെയാണ്, വരാനിരിക്കുന്ന നിയമസഭാ മൺസൂൺ സമ്മേളനത്തിൽ യു.സി.സി ബിൽ അവതരിപ്പിക്കുമെന്ന സൂചന അദ്ദേഹം നൽകിയത്. ഒരു രാജ്യം, ഒരു ഭരണഘടന, ഒരു തലവൻ, ഒരു പതാക എന്ന തത്വം നിലനിൽക്കുന്ന ഭാരതത്തിൽ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും എന്തിനാണ് വ്യത്യസ്ത വ്യക്തിനിയമങ്ങളെന്ന് അദ്ദേഹം ചോദിച്ചു. ശ്രീരാമൻ ജീവിതത്തിൽ ഒരു തവണ മാത്രം വിവാഹം കഴിച്ചപ്പോൾ റഹീമിന് മാത്രം രണ്ടും മൂന്നും നാലും തവണ വിവാഹം കഴിക്കാൻ എന്ത് അവകാശമാണുള്ളതെന്നും, മുസ്ലീം സ്ത്രീകളും നമ്മുടെ സഹോദരിമാരാണെന്നും അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പുതിയ നിയമപ്രകാരം ബഹുഭാര്യത്വത്തിന് സംസ്ഥാനത്ത് പൂർണ്ണമായ നിരോധനമുണ്ടാകുമെന്നും ഒരേസമയം ഒന്നിലധികം പങ്കാളികളെ കൂടെപ്പാർപ്പിക്കുന്നവർക്ക് മധ്യപ്രദേശിൽ നിയമപരമായ പൗരത്വ അവകാശങ്ങൾ ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം കർശന മുന്നറിയിപ്പ് നൽകി. മുസ്ലീം സമുദായത്തിനിടയിലെ തൽക്ഷണ മുത്തലാഖ് രീതികൾക്ക് ഇനി മധ്യപ്രദേശിൽ സ്ഥാനമുണ്ടാകില്ലെന്നും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞ് സ്ത്രീകളെ വഞ്ചിക്കുന്നവരെ നേരിട്ട് ജയിലിലടയ്ക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഭോപ്പാലിന്റെ പഴയ തലസ്ഥാനമായിരുന്ന ഇസ്‌ലാംപൂരിന്റെ പേര് മുൻപ് ‘ജഗദീഷ്പൂർ’ എന്ന് പുനർനാമകരണം ചെയ്തത് ചൂണ്ടിക്കാട്ടിയ അദ്ദേഹം, വരാനിരിക്കുന്ന ക്യാബിനറ്റ് യോഗം ജഗദീഷ്പൂരിൽ വെച്ച് ചേരുമെന്നും അവിടെവെച്ച് യു.സി.സി ബില്ലിന് അന്തിമ അംഗീകാരം നൽകി നിയമസഭയിൽ അവതരിപ്പിക്കുമെന്നും വ്യക്തമാക്കി. വിരമിച്ച സുപ്രീം കോടതി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ ഉന്നതാധികാര സമിതി തയ്യാറാക്കിയ യു.സി.സി കരട് റിപ്പോർട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. വിവാഹം, വിവാഹമോചനം, സ്വത്ത് അവകാശം എന്നിവയ്ക്ക് പുറമെ ലിവ്-ഇൻ പങ്കാളികളുടെ നിർബന്ധിത രജിസ്‌ട്രേഷനും ഈ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
എന്നാൽ, മുഖ്യമന്ത്രിയുടെ ‘റാം-റഹീം’ പരാമർശങ്ങൾക്കെതിരെ കടുത്ത പ്രതികരണവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. മതപരമായ വിശുദ്ധ നാമങ്ങളെ രാഷ്ട്രീയ ലാഭത്തിനായി മുഖ്യമന്ത്രി തരംതാഴ്ത്തി ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് അബ്ബാസ് ഹഫീസ് കുറ്റപ്പെടുത്തി. ഏകീകൃത സിവിൽ കോഡിന്റെ പേരിൽ ഒരു പ്രത്യേക സമുദായത്തെ മാത്രം ലക്ഷ്യം വെയ്ക്കുന്ന ബി.ജെ.പി, ഭരണഘടന പദവി നൽകിയിട്ടുള്ള ആദിവാസി സമൂഹങ്ങളിലെ ബഹുഭാര്യത്വ ആചാരങ്ങളെക്കുറിച്ച് എന്തുകൊണ്ട് മിണ്ടുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള കേവലം രാഷ്ട്രീയ നാടകമാണ് മധ്യപ്രദേശിൽ നടക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം, സ്ത്രീകളോടുള്ള അനീതിയും വഞ്ചനയും ഇസ്‌ലാമിക തത്വങ്ങൾക്ക് വിരുദ്ധമാണെന്നും അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമാണെന്നും വ്യക്തമാക്കി യു.പിയിലെ ഷാഹി ചീഫ് മുഫ്തി മൗലാന ചൗധരി ഇഫ്രാഹിം ഹുസൈൻ രംഗത്തെത്തിയത് ശ്രദ്ധേയമായി. മൺസൂൺ സമ്മേളനത്തിൽ ബിൽ വരുന്നതോടെ മധ്യപ്രദേശ് രാഷ്ട്രീയം വരും ദിവസങ്ങളിൽ കൂടുതൽ ചൂടുപിടിക്കുമെന്ന് ഉറപ്പാണ്.








