ലക്‌നൗ: മാതാപിതാക്കളുടെ സമ്മതമില്ലാതെ 3 വയസുള്ള കുട്ടിയുടെ സുന്നത്ത് നടത്തിയ സംഭവത്തിൽ നടപടി. ബറേലിയിലെ എം ഖാൻ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കി. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രിജേഷ് പതക്കിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. വിഷയം അന്വേഷിക്കാൻ ആരോഗ്യവകുപ്പ് ടീമിനെ ആശുപത്രിയിലേക്ക് അയച്ചതായി ഉപമുഖ്യമന്ത്രി പറഞ്ഞു.പരാതി ശരിയാണെന്ന് കണ്ടെത്തിയാൽ, കുറ്റക്കാരായ ഡോക്ടർക്കും ആശുപത്രി മാനേജ്മെന്റിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനും പ്രസ്തുത ആശുപത്രിയുടെ രജിസ്ട്രേഷൻ റദ്ദാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. മൊഹല്ല സഞ്ജയ് നഗർ സ്വദേശികളായ ഹിന്ദു കുടുംബമാണ് മകനെയും കൊണ്ട് ആശുപത്രിയിലെത്തിയത്. സംസാരിക്കാൻ ബുദ്ധിമുട്ട് പ്രകടിപ്പിച്ച കുട്ടിക്ക് ഡോക്ടർ ശസ്ത്രക്രിയ നിർദ്ദേശിച്ചു. നാക്കിന് ചെറിയ പ്രശ്‌നമുണ്ടെന്നായിരുന്നു പറഞ്ഞത്.
തേ തുടർന്ന് കഴിഞ്ഞ ദിവസം കുട്ടിയുടെ ശസ്ത്രക്രിയയും നടത്തി. എന്നാൽ ഓപ്പറേഷൻ തിയറ്ററിൽ നിന്നും കുട്ടിയെ പുറത്തേക്ക് കൊണ്ടുവന്നപ്പോൾ സ്വകാര്യ ഭാഗത്ത് മുറിവുള്ളത് മാതാവിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ഇതിന് പിന്നാലെ കുടുംബം ഡോക്ടറോട് കാര്യം അന്വേഷിച്ചു. എന്നാൽ ഡോക്ടർ മറുപടി നൽകാതെ ഒഴിഞ്ഞു മാറുകയായിരുന്നു. ഇതോടെ ഈ വിവരം കുടുംബം ഹിന്ദു സംഘടനാ പ്രവർത്തകരെ അറിയിച്ചു. ഇവർ എത്തി ആശുപത്രിയ്ക്കെതിരെ ശക്തമായ പ്രതിഷേധം ആരംഭിച്ചു.
Discussion about this post