ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അന്താരാഷ്ട്ര ഉപജാപകനായ അമേരിക്കൻ വ്യവസായി ജോർജ് സോറോസിൽ നിന്ന് ധനസഹായം കൈപ്പറ്റുന്നവരെ അമേരിക്കൻ സന്ദർശനത്തിനിടയിൽ രാഹുൽ ഗാന്ധി എന്തിന് കണ്ടു എന്നാണ് കേന്ദ്രമന്ത്രി ഉയർത്തിയ ചോദ്യം. അഫ്ഗാൻ വുൺ ഫോർവേർഡ് എന്ന സംഘടനയുടെ സഹസ്ഥാപകയായ ഇന്ത്യൻ-അമേരിക്കൻ ആക്ടിവിസ്റ്റ് സുനിത വിശ്വനാഥും രാഹുലും കൂടിക്കാഴ്ച നടത്തുന്ന ചിത്രവും മന്ത്രി പ്രദർശിപ്പിച്ചു. സുനിത വിശ്വനാഥിന്റെ സംഘടനകൾ സോറോസിന്റെ ധനസഹായത്തോട് കൂടിയാണ് പ്രവർത്തിക്കുന്നത്.
രാജ്യത്തെ ജനങ്ങൾക്ക് ജോർജ് സോറോസിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്ന് സ്മൃതി ഇറാനി പറഞ്ഞു. പിന്നെ എന്തിനാണ് രാഹുൽ, സോറോസിന്റെ സഹായിയെ കണ്ടത്. ഒരു സംസ്ഥാനത്ത് ഭരണം ലഭിച്ചാലും സത്യത്തെ അടിച്ചമർത്താൻ തങ്ങൾക്ക് സാധിക്കുമെന്ന് ഗാന്ധികുടുംബം തെളിയിച്ചു. ജമാഅത്തുമായി ബന്ധമുള്ളവരാണ് യോഗം സംഘടിപ്പിച്ചതെന്നും സോറോസുമായി ബന്ധമുള്ളവരാണ് യോഗത്തിൽ പങ്കെടുത്തതെന്നുമാണ് പൊതുമണ്ഡലത്തിലുള്ള വിവരമെന്നും സ്മൃതി ഇറാനി ആരോപിച്ചു.
അമേരിക്കൻ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി സുനിതാ വിശ്വനാഥിനെ കണ്ടത് ശരിയാണോ? ജോർജ് സോറോസ് എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് ഓരോ ഇന്ത്യക്കാരനും വ്യക്തമാകുമ്പോൾ, എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി സോറോസിൽ നിന്ന് ധനസഹായം കൈപ്പറ്റുന്നവരുമായി ഇടപഴകുന്നതെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ ചോദ്യം.
രാഹുൽ നടത്തിയ കർണ്ണാടകയിലെ ഭാരത് ജോഡോ യാത്രയിൽ പോലും, സോറോസ് ധനസഹായം നൽകുന്ന ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷന്റെ ആഗോള വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയെ കണ്ടിരുന്നു. നോർത്ത് അമേരിക്കയിലെ ഇസ്ലാമിക് സർക്കിളുമായുള്ള ബന്ധമാണ് അങ്ങേയറ്റം വിഷമിപ്പിക്കുന്നത്’. ന്യൂയോർക്കിൽ രാഹുൽ ഗാന്ധിയുമായുള്ള എൻആർഐ ആശയവിനിമയത്തിന്റെ രജിസ്‌ട്രേഷൻ പ്രക്രിയ എങ്ങനെ സംഭവിച്ചുവെന്ന് അന്വേഷിക്കുന്ന പബ്ലിക് ഡൊമൈനിലുള്ളവർക്ക് തസീം അൻസാരിയുടെ ബന്ധം കണ്ടെത്താനാകുമെന്നും സ്മൃതി ഇറാനി പറഞ്ഞു.
സുനിത വിശ്വനാഥിന് പുറമെ തസീം അൻസാരി, സലിൽ ഷെട്ടി എന്നിവരുടെ പേരുകളും സ്മൃതി ഇറാനി പരാമർശിച്ചു. രാഹുലിന്റെ ന്യൂയോർക്ക് യോഗത്തിന്റെ രജിസ്‌ട്രേഷനായി അൻസാരിയുടെ പേരും നമ്പറും നൽകിയിരുന്നുവെന്ന് ഇറാനി ചൂണ്ടിക്കാട്ടി. ഇദ്ദേഹത്തിന് ഇസ്ലാമിക് സർക്കിൾ ഓഫ് നോർത്ത് അമേരിക്കയുമായുള്ള ബന്ധം തെളിയിക്കപ്പെട്ടതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Discussion about this post