ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരായ ഹർജിയിൽ ട്വിറ്ററിന് വൻ തിരിച്ചടി. ചില ട്വീറ്റുകളും, അക്കൗണ്ടുകളും നീക്കം ചെയ്യണമെന്ന കേന്ദ്ര നിർദേശത്തിനെതിരെ ട്വിറ്റർ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി. ട്വിറ്ററിന്റെ നടപടിക്ക് കോടതി 50 ലക്ഷം രൂപ പിഴയായും ചുമത്തി.ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിതിൻറെ സിംഗിൾ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സുരക്ഷാ ഭീഷണിയുയർത്തുന്ന അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്രസർക്കാരിൻറെ നിർദേശം സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.നടപടികൾ അകാരണമായി വൈകിച്ചതിനാണ് ട്വിറ്ററിന് പിഴ ചുമത്തിയത്. കേന്ദ്രസർക്കാർ കർശനനിർദേശം നൽകിയിട്ടും, അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനോ നടപടിയെടുക്കാനോ ഒരു വർഷം വരെ സമയമെടുത്തത് എന്തിനെന്ന് ഹൈക്കോടതി ആരാഞ്ഞു.
കഴിഞ്ഞ വർഷം ജൂലായിലാണ് ട്വിറ്റർ ഹൈക്കോടതിയെ സമീപിച്ചത്. ഐടി മന്ത്രാലയത്തിന്റെ ബ്ലോക്കിംഗ് നിർദേശങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്നും ട്വിറ്റർ ഹർജിയിൽ പറഞ്ഞിരുന്നു.എന്നാൽ
‘ട്വിറ്റർ ഒരു വിദേശ കമ്പനിയാണ്, അതുകൊണ്ടുതന്നെ അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന 19 എ വകുപ്പ് ഇന്ത്യൻ പൗരൻമാർക്ക് മാത്രമേ ബാധകമാകൂ. ട്വിറ്ററിലൂടെ അഭിപ്രായപ്രകടനം നടത്തുന്ന ഇന്ത്യൻ പൗരൻമാരുടെ കർതൃത്വം ട്വിറ്റർ ഏറ്റെടുക്കേണ്ടതില്ല.രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ ഉള്ളടക്കം നിരോധിക്കാൻ വൈകിയാൽ അത് ജനങ്ങളെ ബാധിക്കും.ട്വിറ്റർ അഭിപ്രായപ്രകടനത്തിനുള്ള ഒരു ഉപാധി മാത്രമാണ്, അത് ഒരു ബിസിനസ് പ്ലാറ്റ്‌ഫോം ആണ്, അത് സർക്കാർ നയങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥമാണ്.പത്രങ്ങളിലും ചാനലുകളിലും വരുന്ന ഉള്ളടക്കത്തിന് സ്ഥാപനങ്ങൾ ഉത്തരവാദികളാണ്, ട്വിറ്ററിലെ ഉള്ളടക്കത്തിന് ആരാണ് ഉത്തരവാദി?ട്വിറ്ററിന് ഉത്തരവാദിത്തമുണ്ടെങ്കിൽ സർക്കാർ നിർദേശിക്കുന്ന ഏജൻസികളുടെ ഉത്തരവുകൾ അനുസരിക്കാനും അവർ ബാധ്യസ്ഥരാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.
ട്വിറ്റർ ഒരു സാധാരണ പൗരനല്ല, ഒരു കർഷകനല്ല, ഒരു മില്യൺ ഡോളർ ബിസിനസ് കമ്പനിയാണ്. സർക്കാർ നയം അനുസരിക്കാൻ ട്വിറ്റർ ബാധ്യസ്ഥരാണെന്നും .കേന്ദ്രനിർദേശം പാലിക്കാൻ വൈകിയതിന് 50 ലക്ഷം രൂപ പിഴ നൽകണമെന്നും കോടതി നിർദേശിച്ചു, 45 ദിവസത്തിനുള്ളിൽ തുക കെട്ടി വയ്ക്കണമെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ ആഴ്ച ഓരോ രാജ്യത്തെയും നിയമം അനുസരിക്കാൻ ട്വിറ്ററിന് ഉത്തരവാദിത്തമുണ്ടെന്നെന്ന് ഉടമയായ ഇലോൺ മസ്‌ക് അഭിപ്രായപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു മസ്‌കിന്റെ ഈ പ്രതികരണം. ഓരോയിടത്തെയും നിയമങ്ങളുടെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് അഭിപ്രായസ്വാതന്ത്ര്യം ഉറപ്പാക്കുകയാണു വേണ്ടത്. ആ നാട്ടിലെ സർക്കാർ പറയുന്നത് അനുസരിക്കാതെ മറ്റു മാർഗമില്ലെന്ന് മസ്‌ക് വ്യക്തമാക്കിയിരുന്നു.
Discussion about this post