പാറ്റ്ന; തോക്കില്‍ നിന്ന് വെടിയുതിര്‍ത്തുള്ള വിവാഹാഘോഷങ്ങള്‍ തടയാനാണ് ബീഹാറിൽ ഇത്തരത്തിലൊരു വിചിത്രമായ നടപടിയുമായി സർക്കാർ മുന്നോട്ടുവന്നിരിക്കുന്നത്. ഇനി നടക്കുന്ന എല്ലാ വിവാഹങ്ങളും പോലീസിനെ അറിയിക്കണം എന്നാണ് പുതിയ നിർദ്ദേശം. പുതിയ നിർദ്ദേശം അനുസരിച്ച് വിവാഹ ചടങ്ങുകള്‍ നടത്തുന്ന ഹാളുകളില്‍ സിസിടിവിയും നിര്‍ബന്ധമാക്കിയിട്ടുണ്ട്. വീടുകളില്‍ വിവാഹ ചടങ്ങ് നടത്തുന്നവര്‍ പക്കലുള്ള ആയുധങ്ങളുടെ ലൈസന്‍സും അതിഥികളുടെ ലിസ്റ്റും പോലീസിന് കൈമാറണം.
വെടിയുതിര്‍ത്തുള്ള ആഘോഷങ്ങള്‍ നടത്തുന്നവര്‍ക്ക് തടവ് ശിക്ഷ വരെ ലഭിക്കാമെന്നും ബിഹാര്‍ പോലീസ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിൽ വ്യക്തമാക്കുന്നു. വിവാഹാഘോഷങ്ങളുടെ ഭാഗമായുള്ള വെടിയുതിര്‍ക്കല്‍ മരണത്തിലേക്കും പലര്‍ക്കും പരിക്കേല്‍ക്കുന്നതിലേക്കും നയിക്കുന്ന സാഹചര്യത്തിലാണ് വിവാഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിനെ അറിയിക്കണം എന്ന നിർദ്ദേശം വരുന്നത്.
വിവാഹ ആഘോഷങ്ങള്‍ എന്നും സന്തോഷം നിറഞ്ഞതായിരിക്കും. എന്നാല്‍ അടുത്തിടെയായി ബീഹാറിൽ നടന്ന വിവാഹാഘോഷങ്ങളിലെല്ലാം ചില അതിരുവിട്ട പ്രവൃത്തികൾ വലിയ വലിയ അപകടങ്ങൾക്കും, സങ്കടങ്ങൾക്കും കാരണമാകാറുണ്ട്. ആഘോഷം അതിരുവിടുമ്പോള്‍ ആണ് അത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്. അടുത്തിടെ ബീഹാറില്‍ വിവാഹചടങ്ങിനിടെ തോക്കില്‍ നിന്നും വെടിയുതിര്‍ത്ത സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെയാണ് പുതിയ നിർദ്ദേശവുമായി പോലീസ് വകുപ്പ് രംഗത്തെത്തിയത്.











