ഉത്തർപ്രദേശിലെ അസംഗഢിൽ അൽ ഖ്വയ്ദ ഭീകര സംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെറുപ്പക്കാരെ ഭീകരപ്രവർത്തനങ്ങൾക്ക് റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുകയും ചെയ്ത 19 വയസ്സുകാരനെ ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. ദീദാർഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ ചിതാരാ മഹ്മൂദ്പൂർ സ്വദേശിയായ മുഹമ്മദ് നബീൽ എന്ന യുവാവിനെയാണ് രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എടിഎസ് പിടികൂടിയത്. നിരോധിത ഭീകര സംഘടനയായ അൽ ഖ്വയ്ദ ഇൻ ദി ഇന്ത്യൻ സബ്‌കോണ്ടിനന്റിന്റെ ആശയങ്ങളിൽ ആകൃഷ്ടനായ ഇയാൾ സോഷ്യൽ മീഡിയ വഴി യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ശ്രമിച്ചുവരികയായിരുന്നു.
ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ കോഡ് ഭാഷ ഉപയോഗിച്ചുള്ള നിർണായക വിവരങ്ങളും തീവ്രവാദ സാഹിത്യങ്ങളും കണ്ടെത്തി. ‘ലാ ഗാലിബ് ഇല്ലാ അള്ളാ’, ‘ഫ്ലേംസ് ഓഫ് വാർ’ തുടങ്ങിയ പേരുകളിലുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് ഇയാൾ സന്ദേശങ്ങൾ കൈമാറിയിരുന്നത്. ജിഹാദിനായി യാത്ര ചെയ്യാനും ആയുധങ്ങളും രാസവസ്തുക്കളും ശേഖരിക്കാനും രഹസ്യ വാക്കുകളാണ് ഇവർ ഉപയോഗിച്ചിരുന്നത്. പാകിസ്ഥാൻ, ബംഗ്ലാദേശ്, മ്യാൻമർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള ആളുകളും ജമ്മു കശ്മീരിലെ ചില യുവാക്കളും ഈ ഓൺലൈൻ ഗ്രൂപ്പുകളിൽ അംഗങ്ങളായിരുന്നുവെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
ഭീകരവാദ പരിശീലനം നേടുന്നതിനായി പാകിസ്ഥാൻ, തുർക്കി, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാൻ ഇയാൾ പദ്ധതിയിട്ടിരുന്നതായും സംഭാഷണങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. കൂടാതെ ബോംബ് നിർമ്മാണത്തിനാവശ്യമായ പൊട്ടാസ്യം നൈട്രേറ്റ് ഉൾപ്പെടെയുള്ള വസ്തുക്കൾ സംഘടിപ്പിക്കുന്നതിനെക്കുറിച്ചും ഇയാൾ ചർച്ചകൾ നടത്തിയിരുന്നു. ഭാരതീയ ന്യായ സംഹിതയിലെയും യുഎപിഎയിലെയും വിവിധ വകുപ്പുകൾ ചുമത്തിയാണ് എടിഎസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അറസ്റ്റിലായ നബീലിനെ കൂടുതൽ നിയമനടപടികൾക്കായി ലഖ്‌നൗവിലെ പ്രത്യേക കോടതിയിൽ ഹാജരാക്കി.








