ന്യൂഡൽഹി : ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനവുമായി ബന്ധപ്പെട്ട പുതിയ മാനദണ്ഡം യുജിസി പ്രസിദ്ധീകരിച്ചു. ഇത് പ്രകാരം പ്രവേശനം നേടിയ വിദ്യാർത്ഥികൾ അഡ്മിഷൻ പിൻവലിക്കുകയോ റദ്ദാക്കുകയോ ചെയ്താൽ അടച്ച ഫീസ് തിരികെ നൽകണമെന്ന് യു ജി സി നിർദ്ദേശിക്കുന്നു. ഒരു നിശ്ചിത കാലയളവിനുള്ളിൽ അഡ്മിഷൻ റദ്ദാക്കുന്നവർക്കാണ് ഇത്തരത്തിൽ ഫീസ് തിരികെ ലഭിക്കുക.
കേന്ദ്ര സർവകലാശാലകളിലെ പ്രവേശന നടപടികൾ ഒക്ടോബർ 31ന് മുൻപ് പൂർത്തിയാക്കണമെന്നാണ് യു ജി സി നിർദ്ദേശിച്ചിട്ടുള്ളത്. നേരത്തെ പ്രവേശനം നേടിയ വിദ്യാർത്ഥികൾ സെപ്റ്റംബർ 30ന് ഉള്ളിൽ പ്രവേശനം റദ്ദാക്കുകയാണെങ്കിൽ അടച്ച ഫീസ് മുഴുവൻ തിരികെ നൽകണമെന്നാണ് യു ജി സിയുടെ പുതിയ നിർദേശം. ഇനി ഒക്ടോബർ 31ന് ഉള്ളിലാണ് പ്രവേശനം റദ്ദാക്കുന്നത് എങ്കിൽ പ്രോസസിങ് ഫീസ് ആയി ആയിരം രൂപയിൽ താഴെയുള്ള തുക ഈടാക്കി ബാക്കി തുക തിരികെ നൽകണമെന്നും നിർദ്ദേശമുണ്ട്.
ഒൿടോബർ 31ന് ശേഷവും പ്രവേശനം നടപടികൾ അനുവദിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണെങ്കിൽ 2018 ലെ യു ജി സി മാനദണ്ഡം അനുസരിച്ചാണ് റീഫണ്ട് അനുവദിക്കേണ്ടത്. ചില സംസ്ഥാന സർവകലാശാലകളിൽ ഒക്ടോബർ 31ന് ശേഷവും പ്രവേശന നടപടികൾ തുടരാറുണ്ട്. അത്തരം സ്ഥാപനങ്ങൾക്കാണ് ഈ നിർദ്ദേശം ഉള്ളത്. ഇങ്ങനെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശന നടപടി അവസാനിക്കുന്നതിനു 15 ദിവസം മുൻപാണ് പ്രവേശനം റദ്ദാക്കുന്നത് എങ്കിൽ മുഴുവൻ തുകയും റീഫണ്ട് ചെയ്യണമെന്നും യു ജി സി നിർദ്ദേശിച്ചിട്ടുണ്ട്. ഫീസ് തിരികെ നൽകുന്നതിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏതെങ്കിലും വിധത്തിൽ എതിർപ്പ് പ്രകടിപ്പിക്കുകയാണെങ്കിൽ പരാതിപരിഹാര സംവിധാനങ്ങളെ സമീപിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയുന്നതാണ് എന്നും യു ജി സി പറയുന്നു.
Discussion about this post