ഗാന്ധിനഗർ : ‘മോദി കുടുംബപ്പേര്’ പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിലെ പുനഃപരിശോധനാ ഹർജിയിൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് വിധി പറയും. രാഹുൽ ഗാന്ധി നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് ഗുജറാത്ത് ഹൈക്കോടതി വിധി പറയാൻ പോകുന്നത്.
കേസിൽ നേരത്തെ രാഹുൽ ഗാന്ധിക്ക് ഇടക്കാല സംരക്ഷണം നിഷേധിച്ച കോടതി അദ്ദേഹത്തിന്റെ ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചിരുന്നു. രാഹുലിനെതിരായ വിധിയിൽ പുനപരിശോധന ഉണ്ടായില്ലെങ്കിൽ ഗുജറാത്ത് ഹൈക്കോടതിയുടെ ഉയർന്ന ബെഞ്ചിൽ അപ്പീൽ നൽകാൻ അവസരമുണ്ട്. നിലവിൽ, പാർലമെന്റ് അംഗമെന്ന നിലയിൽ ആറ് വർഷത്തേക്കാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത്.
“എല്ലാ കള്ളന്മാർക്കും മോദി എന്ന പൊതുനാമമായത് എങ്ങനെ?” എന്ന് പ്രസംഗിച്ചതിനാണ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തിരിക്കുന്നത്. ബിജെപി എംഎൽഎയും ഗുജറാത്ത് മുൻ മന്ത്രിയുമായ പൂർണേഷ് മോദി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിലെ കോലാറിൽ നടന്ന റാലിയിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ചത്.
മാർച്ച് 23ന് സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എച്ച്.എച്ച്.വർമ്മ ക്രിമിനൽ മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.
Discussion about this post