ഭുവനേശ്വർ: എത്രമാത്രം സമ്പന്നമാണ് പുരി ജഗന്നാഥ ക്ഷേത്രം. ക്ഷേത്രത്തിലെ ദേവതകളെ അലങ്കരിക്കുന്ന വജ്രം, സ്വർണ്ണം, വെള്ളി എന്നിവയുടെ യഥാർത്ഥ മൂല്യം നാല് പതിറ്റാണ്ടിലേറെയായി രഹസ്യമായി തുടരുന്നു. 1978-ലാണ് അവസാനത്തെ വസ്‌തുവിവരപ്പട്ടിക തയ്യാറാക്കിയത്. അതുകൊണ്ട് തന്നെ ക്ഷേത്രത്തിന്റെ സമ്പത്തിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല.
അതിനാൽ ക്ഷേത്രത്തിലെ ഭണ്ഡാരം വീണ്ടും തുറന്ന് സമഗ്രമായ വസ്‌തുവിവരപ്പട്ടിക തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ട് ഒറീസ ഹൈക്കോടതിയിൽ ജൂൺ 30ന് പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള ജഗന്നാഥ ക്ഷേത്ര ഭരണകൂടത്തിനോട് സത്യവാങ്മൂലം ആവശ്യപ്പെട്ട് ഹൈക്കോടതി നോട്ടീസ് അയച്ചു. നോട്ടീസ് ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യുമെന്നും പ്രതികരണം നൽകുമെന്നും ജഗന്നാഥ ക്ഷേത്രത്തിന്റെ മുഖ്യ അധികാരി രഞ്ജൻ കുമാർ ദാസ് പറഞ്ഞു.
1955-ലെ ജഗന്നാഥ ക്ഷേത്ര നിയമമനുസരിച്ച്, മൂന്ന് വർഷം കൂടുംതോറും ക്ഷേത്രത്തിലെ ആസ്തിവിവരപ്പട്ടിക തയ്യാറാക്കണം. എന്നാൽ ഇത് നടപ്പാകാതെ കിടന്നു. ട്രഷറിയിലെ ശേഖരങ്ങൾ സമീപകാലത്ത് രണ്ടുതവണ മാത്രമേ പരിശോധിച്ചിട്ടുള്ളൂ. ഏറ്റവും അവസാനം 1978-ലും, അതിനുമുമ്പ് 1926-ലും. 1978-ൽ ഏകദേശം 128 കിലോഗ്രാം സ്വർണ്ണാഭരണങ്ങളും 221 കിലോഗ്രാം വെള്ളി പാത്രങ്ങളും ഉണ്ടെന്ന് കണ്ടെത്തി. എന്നാൽ, ഈ ആഭരണങ്ങളുടെ മൂല്യനിർണയം നടത്തിയില്ല.
2018-ൽ, പരിശോധനയ്ക്കായി രത്‌ന ഭണ്ഡാർ വീണ്ടും തുറക്കാൻ സർക്കാർ ശ്രമിച്ചിരുന്നു. എന്നാൽ, താക്കോൽ ലഭ്യമല്ലാത്തതിനാൽ അകത്തെ അറയിലേക്ക് പ്രവേശിക്കാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല.
Discussion about this post