വാരാണസി : ബിജെപി സർക്കാർ ഒരു കുടുംബത്തിനു വേണ്ടി പ്രവർത്തിച്ചവരല്ല വരും തലമുറകളെ മനസ്സിൽ വെച്ചാണ് നയങ്ങൾ ആവിഷ്കരിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. “കഴിഞ്ഞ ഒമ്പത് വർഷമായി ഒരു കുടുംബത്തിനും ഒരു തലമുറയ്ക്കും വേണ്ടിയുള്ള നയങ്ങളല്ല ബിജെപി ഉണ്ടാക്കിയത്, വരും തലമുറകളുടെ ഭാവിയും മെച്ചപ്പെടണം എന്ന് മനസ്സിൽ വെച്ചാണ് ബിജെപി പ്രവർത്തിച്ചതെന്നും മോദി ചൂണ്ടിക്കാട്ടി. സ്വന്തം മണ്ഡലമായ വാരാണസിയിൽ 12,100 കോടി രൂപയുടെ വികസന പദ്ധതികളുടെ തറക്കല്ലിട്ട ശേഷം സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കാശി ഉൾപ്പെടെ ഉത്തർപ്രദേശിന് നിരവധി പദ്ധതികൾ തുടക്കം കുറിച്ചതായി അദ്ദേഹം പറഞ്ഞു. ഇവയിൽ റെയിൽ, റോഡ്, ജലം, വിദ്യാഭ്യാസം, ടൂറിസം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികളും, ഘട്ടുകളുമായി ബന്ധപ്പെട്ട പദ്ധതികളും ഉണ്ട്.സർക്കാരിന്റെ അഭിമാന പദ്ധതിയായ മുദ്ര യോജന കോടിക്കണക്കിന് ഗുണഭോക്താക്കൾക്ക് അവരുടെ ജോലി ആരംഭിക്കാൻ സഹായിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. “യുപിയിലും കോടിക്കണക്കിന് ഗുണഭോക്താക്കൾ മുദ്ര യോജന പ്രയോജനപ്പെടുത്തി അവരുടെ ജോലി ആരംഭിച്ചിട്ടുണ്ട്. ഇതിൽ ദരിദ്രരും ദളിതരും പിന്നാക്കക്കാരും , ആദിവാസി, ന്യൂനപക്ഷ കുടുംബാംഗങ്ങളും വനിതാ സംരംഭകരുമാണ് ഏറ്റവും കൂടുതൽ പ്രയോജനം നേടിയത്. ബിജെപി സർക്കാർ ഉറപ്പുനൽകുന്ന സാമൂഹ്യനീതി ഇതാണെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ തന്റെ പാർലമെന്റ് മണ്ഡലത്തിന്റെ കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിന് നിരവധി പ്രവർത്തനങ്ങൾ നടത്തിയെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. വാരാണസിയിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ നിരവധി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംസ്ഥാന ഗവർണർ ആനന്ദിബെൻ പട്ടേലും ചടങ്ങിൽ പങ്കെടുത്തു.നേരത്തെ ഛത്തീസ്ഗഡിലെ റായ്പൂരിൽ 7,000 കോടിയിലധികം വരുന്ന എട്ട് പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചിരുന്നു.
6,400 കോടി രൂപയുടെ അഞ്ച് ദേശീയപാതാ പദ്ധതികൾക്കും പ്രധാനമന്ത്രി സമർപ്പണവും തറക്കല്ലിടലും നിർവഹിച്ചു. ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, തെലങ്കാന, രാജസ്ഥാൻ എന്നിവയുൾപ്പെടെ നാല് സംസ്ഥാനങ്ങളിലെ പ്രധാനമന്ത്രി മോദിയുടെ തിരക്കേറിയ പര്യടനം ശനിയാഴ്ച സമാപിക്കും, ഈ പര്യടനത്തിൽ ആകെ 50,000 കോടിയുടെ പദ്ധതിയാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കുക.
Discussion about this post